രാജേന്ദ്രൻ പങ്കെടുക്കുന്നില്ല
കുമളി: ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രന് സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ വിമർശനം. കുമളി ഹോളി ഡേ ഹോമിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ അവതരിപ്പിച്ച റിപ്പോർട്ടിലാണിത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ രാജേന്ദ്രൻ പാർട്ടി നൽകിയ നിർദേശം അനുസരിച്ചില്ല. തിരഞ്ഞെടുപ്പ് യോഗങ്ങളിൽ ദേവികുളത്തെ സ്ഥാനാർത്ഥിയായിരുന്ന എ. രാജയുടെ പേര് പറയണമെന്ന് ജില്ലാ നേതാക്കൾ നിർദേശിച്ചിട്ട് അനുസരിച്ചില്ല. തുടർന്നാണ് പാർട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രാജേന്ദ്രനെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തത്. . എന്നാൽ ,പാർട്ടി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ജാതീയമായ വേർതിരിവുണ്ടാക്കി എന്നതു പോലുള്ള വിമർശനങ്ങൾ റിപ്പോർട്ടിലില്ല. റിപ്പോർട്ടിൽ ഇന്നും ചർച്ച തുടരും.
അതേസമയം, ജില്ലാ സമ്മേളനത്തിൽ എസ്. രാജേന്ദ്രൻ പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും എത്തിയില്ല. മൂന്ന് തവണ ദേവികുളം എം.എൽ.എയായിരുന്ന രാജേന്ദ്രൻ ബ്രാഞ്ച് മുതൽ ഏരിയാകമ്മിറ്റി വരെയുള്ള ഒരു സമ്മേളനത്തിലും ഇത്തവണ പങ്കെടുത്തില്ല. ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്ന കാര്യം എസ്.രാജേന്ദ്രന് തീരുമാനിക്കാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.എം.എം. മണിക്ക് തന്നെ ഏരിയാ സമ്മേളനങ്ങളിൽ വിമർശിക്കാമെങ്കിൽ , ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ വിമർശിക്കുന്നതിൽ തെറ്റില്ലെന്ന് രാജേന്ദ്രൻ പ്രതികരിച്ചു.
സി.പി.ഐയ്ക്കും
വിമർശനം
പതിവുപോലെ സി.പി.ഐയ്ക്കെതിരായ വിമർശനങ്ങളും പ്രവർത്തന റിപ്പോർട്ടിലുണ്ട്. രൂക്ഷമായ ഭൂപ്രശ്‌നങ്ങൾ നിലനിൽക്കുന്ന ജില്ലയിൽ ജനങ്ങൾക്ക് പരിഹാരമുണ്ടാകുന്ന രീതിയിൽ റവന്യൂ വകുപ്പ് ഇടപെടുന്നില്ല. സ്ത്രീ വിഷയങ്ങളിൽ ചില പാർട്ടി നേതാക്കൾ കാണിച്ച നടപടികൾ പാർട്ടിയെ സമൂഹത്തിന്റെ മുന്നിൽ നാണം കെടുത്തി. ഇവർക്കെതിരെ നടപടിയെടുക്കും. ഇക്കാര്യം ഗ്രൂപ്പ് ചർച്ചയിൽ പരിഗണിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |