പാറശാല: പാറശാലയുടെ അതിർത്തി മേഖലയായ പരശുവയ്ക്കലിൽ ലഹരി മാഫിയാസംഘങ്ങൾ വർദ്ധിക്കുന്നതായി പരാതി ഉയരുന്നു. ഒപ്പം കഞ്ചാവിന്റെയും അനധികൃത മദ്യത്തിന്റെയും വിപണനവും ഉപയോഗവും. ഗുണ്ടാവിളയാട്ടം വർദ്ധിക്കുന്നതായും പരാതിയുണ്ട്.
തമിഴ്നാടിന്റെയും കേരളത്തിന്റെയും അതിർത്തികൾ പങ്കിടുന്ന പരശുവയ്ക്കൽ 110 കെ.വി സബ് സ്റ്റേഷൻ പരിസരം, പണ്ടാരക്കോണം ചാനൽ ഗ്രൗണ്ട്, മലഞ്ചുറ്റ് എന്നിവിടങ്ങളിലാണ് ലഹരി വ്യാപാരവും മദ്യപാനികളുടെ പരസ്പര ആക്രമണങ്ങളും തുടരുന്നത്. സന്ധ്യ കഴിഞ്ഞാൽ പ്രദേശം ലഹരി മാഫിയാസംഘത്തിന്റെ നിയന്ത്രണത്തിലാവുന്നത് കാരണം പരിസരവാസികൾ ഭീതിയിലാണ് കഴിയുന്നത്. ഗുണ്ടാ ആക്രമണങ്ങൾ പതിവായിട്ടുള്ള ഇവിടെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേർ തമിഴ്നാട്, കേരള പൊലീസുകളുടെ പിടിയിലായിട്ടുണ്ടെങ്കിലും ലഹരി വിപണനവും ആക്രമണങ്ങളും നാൾക്കുനാൾ ഏറിവരികയാണ്. കഴിഞ്ഞ ക്രിസ്മസ് രാത്രിയിൽ സംഘം ചേർന്നെത്തിയ ഏഴുപേർ ചേർന്ന് വീട്ടിൽ ഉറങ്ങിക്കിടന്ന ഷൈജു (29) എന്ന യുവാവിനെ വിളിച്ചിറക്കി മറ്റൊരു സ്ഥലത്തെത്തിച്ച് ക്രൂരമായി മർദ്ദിച്ച ശേഷം ഇയാളുടെ കാലുകളിൽ വെട്ടി പരിക്കേല്പിച്ചു. വിവരം അറിഞ്ഞെത്തിയ ഷൈജുവിന്റെ അനുജൻ ഉണ്ണിയെയും ഗുണ്ടകൾ വെറുതേവിട്ടില്ല. മർദനത്തിൽ വാരിയെല്ല്, കിഡ്നി, പല്ലുകൾ എന്നിവക്ക് പരിക്കേറ്റ ഷൈജുവും സഹോദരൻ ഉണ്ണിയും കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രയിൽ ചികിത്സയിലാണ്.
വില്പനയ്ക്ക് യുവാക്കളും
ഓരോ ദിവസവും കഴിയുന്തോറും പ്രദേശത്തെ ലഹരിവസ്തുക്കളുടെ ഉപയോഗം വർദ്ധിച്ചു വരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. അതിർത്തിവഴി എത്തുന്ന ഇവ പലപ്പോഴും പിടിക്കപ്പെടുന്നതുമില്ല. രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റുന്ന ലഹരിവസ്തുക്കൾ ചെറുപൊതികളാക്കിയാണ് വില്പന. വില്പനയ്ക്ക് തിരഞ്ഞെടുക്കുന്നതാകട്ടെ യുവാക്കളെയും. പൊലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിച്ച് ഇവ വില്പന നടത്തുമെന്നതാണ് ഇവരെ തിരഞ്ഞെടുക്കാൻ കാരണം.
നടപടിവേണം
പരശുവയ്ക്കൽ പണ്ടാരക്കോണം, ലൂഥറൻ ചർച്ച് പരിസരങ്ങൾ എന്നിവിടങ്ങളിൽ ദിവസേന രാപകലോളം കഞ്ചാവ്, വ്യാജ മദ്യം എന്നിവയുടെ വിപണനം തുടരുകയാണ്. വ്യാജ മദ്യ വിപണനത്തെ കുറിച്ച് എക്സൈസ് അധികൃതർക്കും പൊലീസിനും നാട്ടുകാർ പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടി മാത്രം എങ്ങുമെത്തിയില്ല. വിഷയത്തിൽ പൊലീസ്, എക്സൈസ് വകുപ്പിലെ ഉന്നത അധികാരികളുടെ ശ്രദ്ധ പതിയണമെന്നും പട്രോളിംഗ് ഉൾപ്പെടെയുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരണം: അതിർത്തി മേഖലയായ പരശുവയ്ക്കൽ പ്രദേശത്തെ നാട്ടുകാരുടെ സ്വൈരജീവിതം തകർക്കുന്ന ലഹരി വ്യാപാരവും വ്യാജമദ്യ വിപണവും തടയാൻ പൊലീസ്, എക്സൈസ് അധികാരികൾ കൂടുതൽ ശ്രദ്ധനൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |