ആറ്റിങ്ങൽ: സംസ്ഥാന തലത്തിൽ ഒളിമ്പിക്സ് എന്ന ആശയം യാഥാർത്ഥ്യമാക്കുന്ന ആദ്യ സംസ്ഥാനമായാകും കായികരംഗത്ത് കേരളം ഇനി അറിയപ്പെടുന്നതെന്ന് മന്ത്രി ജി,ആർ. അനിൽ പറഞ്ഞു.സംസ്ഥാനതല ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി നടക്കുന്ന തിരുവനന്തപുരം ജില്ലാ തല മത്സരങ്ങളുടെ ഉദ്ഘാടനം ആറ്റിങ്ങലിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.കായിക ഉന്നമനത്തിനായി സർക്കാർ 1000 കോടിയുടെ വികസന പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. 100 പഞ്ചായത്തുകളിൽ കളിക്കളങ്ങളും ജിംനേഷ്യങ്ങളും സ്ഥാപിക്കും. പഞ്ചായത്ത് തലംമുതൽ സ്പോർട്സ് കൗൺസിലുകൾ രൂപീകരിക്കും. ദേശീയ അന്തർദേശീയ കായികമത്സരങ്ങൾ നടത്താനുള്ള വേദിയായി കേരളത്തെ മാറ്റാനുള്ള ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. കായികതാരങ്ങൾക്ക് പെൻഷൻ അനുവദിക്കുന്ന കാര്യത്തിലും ചർച്ചകൾ നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.ആറ്റിങ്ങൽ പോളി ടെക്നിക് കോളേജ് ഗ്രൗണ്ടിൽ നടന്ന യോഗത്തിൽ ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.എസ്. ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ. എസ്.കുമാരി, മുൻ അന്താരാഷ്ട്ര കായികതാരങ്ങളായ കെ.എം. ബീനാമോൾ, പദ്മിനി തോമസ്, കെ.സി. ലേഖ, സിനിമാതാരം പ്രിയങ്ക നായർ, നഗരസഭാ കൗൺസിലർ വി.സുധർമ്മ, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ, സെക്രട്ടറി എസ്. രാജീവ്, ട്രഷറർ എം.ആർ. രഞ്ജിത്ത്, വൈസ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്. സുധീർ എന്നിവർ സംസാരിച്ചു.ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി വിജു വർമ്മ സ്വാഗതവും ട്രഷറർ സി.രാമചന്ദ്രൻ നായർ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്നുമുക്ക് ജംഗ്ഷനിൽ നിന്ന് കായികതാരങ്ങളുടെ വർണാഭമായ ഘോഷയാത്രയും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |