വിഴിഞ്ഞം: വിദേശികളെ ആകർഷിക്കാൻ തയ്യാറാക്കിയ സൈലന്റ് വാലി പദ്ധതിക്ക് ജീവൻ വയ്ക്കുന്നു. പദ്ധതിയുടെ ഭാഗമായി വിദേശികളെയും കുട്ടികളെയും ആകർഷിക്കാൻ കോവളത്ത് വാട്ടർ സ്പോർട്സ് സജ്ജമാക്കാനാണ് ടൂറിസം വകുപ്പിന്റെ നീക്കം. ഈ മാസം തന്നെ ടെൻഡർ ക്ഷണിക്കുമെന്ന് അധികൃതർ പറഞ്ഞു.
സൈലന്റ് വാലി പദ്ധതി പ്രദേശം കോവളം ആക്ടിവിറ്റി ഹബ്ബാക്കാനാണ് ഉദ്ദേശ്യമെന്ന് ടൂറിസം വകുപ്പ് അധികൃതർ പറഞ്ഞു. ഗോവൻ മോഡലിലാണ് ഇവിടെ വാട്ടർ സ്‌പോർട്സ് ഒരുക്കുന്നത്. ബനാന റൈഡ് ഉൾപ്പെടെയുള്ള നിരവധി റൈഡുകൾ ഇവിടെ സജ്ജമാക്കും. തീരത്തെ കാഴ്ചകൾ കണ്ട് കടൽക്കുളിയും കഴിഞ്ഞ് ഏകാന്തത ഇഷ്ടപ്പെടുന്നവർക്കായി ഒരു ഇടത്താവളമെന്ന നിലയ്ക്കാണ് സൈലന്റ് വാലി പദ്ധതി നടപ്പിലാക്കിയത്. കോവളം ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററിനും സർക്കാർ ഗസ്റ്റ് ഹൗസിനും സമീപത്തായാണ് നിശബ്ദ താഴ്‌വര. മരങ്ങൾ നിറഞ്ഞ് കാടിന്റെ പ്രതീതി ജനിപ്പിക്കുന്നതും ചരിവുമുള്ളതുമായ പ്രദേശമാണിത്.
ഗസ്റ്റ് ഹൗസിനോട് ചേർന്ന് തിരുവിതാംകൂർ രാജകുടുംബം ഉപയോഗിച്ചിരുന്ന കുളം ഉൾപ്പെടെയുള്ള മൂന്നേക്കർ സ്ഥലമാണ് ടൂറിസം വകുപ്പ് പദ്ധതിക്കായി വിനിയോഗിച്ചത്. പരിസ്ഥിതിക്ക് മാറ്റം വരുത്താതെയാണ് പദ്ധതി നടപ്പാക്കുന്നത്. നിർമ്മാണം പൂർത്തിയാക്കി അനുബന്ധമുള്ള രണ്ട് കെട്ടിടങ്ങൾ എല്ലാം ഉദ്‌ഘാടനത്തിനു തയ്യാറായിക്കഴിഞ്ഞു.
നിർമ്മാണം പൂർത്തിയായത്
സൂര്യസ്നാനം ചെയ്യുന്നതിനും കടൽക്കാഴ്ച ആസ്വദിക്കുന്നതിനുമുള്ള ഇരിപ്പിടങ്ങൾ
കടൽക്കുളിക്ക് ശേഷം എത്തുന്നവർക്ക് ശുദ്ധമായ വെള്ളത്തിൽ കുളിക്കുന്നതിനുള്ള ഷവർ ബ്ലോക്‌സ്
കോഫിബാർ, ലൈബ്രറി, ഉദ്യാനം, റിസപ്ഷൻ ബ്ലോക്ക്, സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള കാബിനുകൾ
ബീച്ചിലേക്കുള്ള നടപ്പാത, പുൽത്തകിടി, ഇരിപ്പിടങ്ങൾ, വർണവിളക്കുകൾ
വാട്ടർ സ്പോർട്സ്
സർഫിംഗ്, നീന്തൽ, വിൻഡ് സർഫിംഗ്, ജെറ്റ് സ്കീയിംഗ്, സ്കൂബ ഡൈവിംഗ്
നിർമ്മാണച്ചെലവ് - രണ്ട് ഘട്ടങ്ങളിലായി 5 കോടിയോളം
2013 ജൂലായിൽ അനുമതി ലഭിച്ച പദ്ധതിയുടെ
നിർമ്മാണം 2015 ഫെബ്രുവരിയിലാണ് ആരംഭിച്ചത്
പദ്ധതി നേരത്തേ പൂർത്തിയായി
2017 അവസാനം പൂർത്തിയായിക്കഴിഞ്ഞെന്ന് ടൂറിസം വകുപ്പ് അധികൃതർ പറഞ്ഞിട്ടും സഞ്ചാരികൾക്ക് തുറന്ന് കൊടുക്കാൻ വകുപ്പ് അധികൃതർ തയ്യാറായിട്ടില്ല. കൂടുതൽ ആകർഷകമായ രീതിയിൽ സൗകര്യങ്ങളും റൈഡുകളും ഇവിടെ സജ്ജമാക്കിയശേഷമേ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കുമായി തുറന്നുകൊടുക്കൂവെന്ന് അധികൃതർ പറഞ്ഞു.
ആക്കുളത്തും പദ്ധതികൾ
കോവളത്തോടൊപ്പം ആക്കുളവും ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. വിശദമായ പദ്ധതി തയ്യാറാക്കാൻ ബന്ധപ്പെട്ടവരോട് ടൂറിസംവകുപ്പ് നിർദ്ദേശം നൽകി. ടൂറിസവുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പിലാക്കുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് ടൂറിസം ഡയക്ടറേറ്റിൽ യോഗം വിളിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |