SignIn
Kerala Kaumudi Online
Friday, 26 April 2024 6.12 PM IST

കെ.റെയിൽ: രണ്ട് സ്റ്റേഷനുള്ള ഏകജില്ല എറണാകുളം

df

കൊച്ചി: കെ.റെയിലിൽ രണ്ടു സ്റ്റേഷനുകളുള്ള ഏക ജില്ല എറണാകുളമാണ്. കൊച്ചി വിമാനത്താവളം, കാക്കനാട് എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ. നെടുമ്പാശേരിയിൽ വിമാനത്താവളത്തോട് ചേർന്നാണ് സ്റ്റേഷൻ. വിമാനയാത്രക്കാർക്ക് തടസങ്ങൾ കൂടാതെ വിമാനത്താവളത്തിൽ എത്താനും മടങ്ങാനും കഴിയുന്ന വിധത്തിലാണ് രൂപകല്പന. കാക്കനാട്ട് ഇടച്ചിറയിൽ ഇൻഫോപാർക്കിന്റെ രണ്ടാം ഘട്ടത്തിലാണ് സ്റ്റേഷൻ. രണ്ടര ഏക്കറോളം സ്ഥലം ഇൻഫോപാർക്ക് സ്റ്റേഷന് വേണ്ടി വിട്ടുകൊടുക്കും. എറണാകുളം നഗരത്തിൽ എത്തുന്നതിനും മടങ്ങുന്നതിനും കാക്കനാട് സ്റ്റേഷൻ ഉപയോഗിക്കാം. ഇൻഫോപാർക്ക്, വ്യവസായമേഖല എന്നിവിടങ്ങൾക്ക് പുറമെ ജില്ലയുടെ കിഴക്കൻ മേഖലകളിൽ നിന്നുള്ളവർക്കും എളുപ്പത്തിൽ കാക്കനാട്ടെത്തി കെ. റെയിലിൽ യാത്ര ചെയ്യാൻ കഴിയും.

 ഒന്നര മണിക്കൂറിൽ തിരുവനന്തപുരം

അർദ്ധ അതിവേഗ പദ്ധതിയായ കെ.റെയിൽ യാഥാർത്ഥ്യമായാൽ കൊച്ചിയിൽ നിന്ന് 1.30 മണിക്കൂറിനുള്ളിൽ തിരുവനന്തപുരം വരെയുള്ള യാത്ര സാദ്ധ്യമാകും. കൊച്ചിയിൽ നിന്ന് കോഴിക്കോട് എത്താൻ 75 മിനിറ്റ് മതി. കിലോമീറ്ററിന് 2.75 രൂപയാണ് യാത്രാനിരക്ക്. അതായത് കൊച്ചിയിൽ നിന്ന് 540 രൂപയ്ക്ക് തിരുവനന്തപുരത്തെത്താം. എറണാകുളം ജില്ലയിൽ കൊച്ചി വിമാനത്താവളത്തിലും കാക്കനാടുമാണ് സ്റ്റേഷനുകളുണ്ടായിരിക്കുക.

 ദൈർഘ്യം 529.45 കിലോമീറ്റർ

 വേഗത 200 കിലോമീറ്റർ

 പാത 1435 എം.എം സ്റ്റാൻഡേഡ് ഗേജ്

 സ്റ്റേഷനുകൾ

തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി വിമാനത്താവളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോഡ്.

രാത്രികാലങ്ങളിൽ ചരക്കുകൾ കൊണ്ടുപോകാൻ റോറോ സർവീസ് നടത്തും. അഞ്ച് റോറോ സ്റ്റേഷനുകൾ നിർമ്മിക്കും. കൊല്ലം, പഴങ്ങനാട്, തിരൂർ, കണ്ണൂർ എന്നിവിടങ്ങളിൽ അറ്റകുറ്റപ്പണി ഡിപ്പോകളുമുണ്ടാകും.

 നടത്തിപ്പ് സംയുക്തമായി
സംസ്ഥാന സർക്കാരും കേന്ദ്ര റെയിൽവേ മന്ത്രാലയവും സംയുക്തമായി രൂപീകരിച്ച കേരള റെയിൽ ഡെവലപ്മന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെ റെയിൽ) കമ്പനിയാണു പദ്ധതിയുടെ നിർമ്മാണം നടത്തുക. 63,941 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. പുനരധിവാസത്തിനുൾപ്പെടെ 1,383 ഹെക്ടർ ഭൂമിയാണ് ആവശ്യം. സ്ഥലം ഏറ്റെടുക്കാൻ 13,362.32 കോടിരൂപ ചെലവാകും. അഞ്ചുവർഷം കൊണ്ടു പൂർത്തിയാക്കാൻ ഫാസ്റ്റ് ട്രാക് അടിസ്ഥാനത്തിലാകും നിർമ്മാണ പ്രവർത്തനങ്ങൾ.

 മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗം ഇന്ന്

കൊച്ചി: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ തിരുവനന്തപുരം -കാസർഗോഡ് അർദ്ധ അതിവേഗ കെ. റെയിൽ നിർമ്മാണം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ജനസമക്ഷം സിൽവർലൈൻ വിശദീകരണ യോഗം ഇന്ന് (വ്യാഴം) ചേരും. രാവിലെ 11ന് എറണാകുളം ടി.ഡി.എം ഹാളിലാണ് പരിപാടി.

വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങൾ ആരായുന്നതിന് രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ, സാങ്കേതിക വിദഗ്ദ്ധർ തുടങ്ങിയവർ പങ്കെടുക്കും. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ വ്യവസായമന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും. കെ. റെയിൽ മാനേജിംഗ് ഡയറക്ടർ വി. അജിത്കുമാർ പദ്ധതിയെക്കുറിച്ച് വിശദീകരിക്കും. തുടർന്ന് ചോദ്യങ്ങൾക്ക് മറുപടിയും നൽകും. കെ. റെയിൽ ഡയറക്ടർമാരായ പി. ജയകുമാർ സ്വാഗതവും ജോയിന്റ് ജനറൽ മാനേജർ അനിൽകുമാർ ജി നന്ദിയും പറയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KRAIL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.