അൽമാറ്റി: ഇന്ധനവില വർദ്ധനക്കെതിരെ ജനകീയപ്രതിഷേധം അക്രമാസക്തമായതോടെ കസാക്കിസ്ഥാൻ മന്ത്രിസഭ രാജി വച്ചു. പ്രധാനമന്ത്രി അസ്‌കർ മാമിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ രാജി സ്വീകരിച്ചതായി ഇന്നലെ രാവിലെ പ്രസിഡന്റ് അറിയിച്ചു. പുതിയ മന്ത്രിസഭ അധികാരത്തിലെത്തുന്നത് വരെ രാജി വച്ച മന്ത്രിസഭയിലെ ഉപ പ്രധാനമന്ത്രി അലിഖാൻ സ്മയിലോവിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചതായി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. അതേ സമയം പ്രതിഷേധം രാജ്യത്തെ ഏറ്റവും വലിയ നഗരമായ അൽമാറ്റിയിലേക്കും വ്യാപിച്ചതോടെ പ്രസിഡന്റ് കാസിം ജൊമാർട്ട് ടോകയേവ് പ്രശ്ന ബാധിത പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പാചകവാതക വില നിയന്ത്രണം അടിയന്തിരമായി പുന സ്ഥാപിക്കാൻ ടോകയേവ് കാവൽ മന്ത്രിസഭയ്ക്ക് നിർദ്ദേശം നൽകി. തുടർന്ന് രാജ്യത്ത് ഇന്ധനഭക്ഷ്യവിലയിൽ ആറു മാസത്തേക്ക് സർക്കാർ നിയന്ത്രണം പ്രഖ്യാപിച്ചു. പാചക വാതക വിൽപന ഓൺലൈൻ വഴിയാക്കാനുള്ള തീരുമാനം ഒരു വർഷത്തേക്ക് മാറ്റിവയ്ക്കാനും തീരുമാനിച്ചു. ഗാർഹിക വസ്തുക്കൾക്ക് മൊറട്ടോറിയം, താഴ്ന്ന വരുമാനക്കാർക്ക് വാടക സബ്സിഡി തുടങ്ങിയ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേ സമയം പ്രതിഷേധക്കാർ രാജ്യത്തുടനീളം ഗവൺമെന്റ് സ്ഥാപനങ്ങളിൽ അക്രമം അഴിച്ചു വിടുന്നതായി റിപ്പോർട്ടുണ്ട്. രാജ്യത്ത് പൊട്ടിപുറപ്പെട്ട പ്രതിഷേധം അൽമാറ്റിയിലേക്ക് വ്യാപിച്ചതിനെ തുടർന്ന് ആയിരകണക്കിന് പ്രതിഷേധക്കാർ അർദ്ധരാത്രിയിൽ സുരക്ഷ സേനയുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട് 200ലേറെ പേരെ അറസ്റ്റു ചെയ്തതായി കസഖ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മേയർ ഓഫീസിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച പ്രതിഷേധക്കാർക്കാരുടെ ശ്രമം ഏറെ പണിപ്പെട്ടാണ് സുരക്ഷാ സേന തടഞ്ഞത്. ഇതിനിടെ 37 പൊലീസ് വാഹനങ്ങൾ തകർക്കുകയും 95 ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ഒരു കാർ തകർക്കുകയും ചെയ്തിട്ടുണ്ട് അതേ സമയം പ്രതിഷേധക്കാർ പ്രസിഡന്റിന്റെ വസതിയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇത് കൂടാതെ രാജ്യത്തെ ബാങ്ക്, റെസ്റ്റോറന്റുകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും വ്യാപക അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
പ്രതിഷേധം പലയിടങ്ങളിലും അക്രമാസക്തമായതോടെയാണ് അൽമാട്ടിയിലും മാംഗിസ്തൗ മേഖലയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ടെലിഗ്രാം, സിഗ്നൽ, വാട്സ് ആപ്പ് ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങൾക്കും രാജ്യത്ത് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |