ചെന്നൈ: മക്കൾ മൂന്ന് പേരും മതം മാറിയതിൽ മനംനൊന്ത് സ്വത്തുക്കളെല്ലാം ക്ഷേത്രത്തിന് എഴുതി നൽകി എൺപത്തിയഞ്ചുകാരൻ. തമിഴ്നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം. കാഞ്ചീപുരം മനുസ്വാമി അവന്യുവിൽ താമസിക്കുന്ന വേലായുധം ആണ് തന്റെ രണ്ട് കോടിയോളം വിലവരുന്ന സ്വത്തുക്കൾ ക്ഷേത്രത്തിന് സംഭാവന നൽകിയത്.
വേലായുധത്തിന് രണ്ട് പെൺമക്കളും ഒരു മകനുമാണുള്ളത്. ഹിന്ദുമത വിശ്വാസികളായിരുന്ന ഇവർ അടുത്തിടെ ക്രിസ്തുമതം സ്വീകരിച്ചിരുന്നു. ഇതോടെ ഹിന്ദു മതാചാരങ്ങൾ പ്രകാരം തന്റെ അന്ത്യകർമങ്ങൾ ചെയ്യാൻ മക്കൾ തയ്യാറാകില്ലെന്ന് മനസിലാക്കിയതോടെയാണ് സ്വത്തുക്കൾ കൈമാറ്റം ചെയ്യാൻ വേലായുധം തീരുമാനിക്കുകയായിരുന്നു. കുമരകോട്ടം മുരുകൻ ക്ഷേത്രത്തിനാണ് സ്വത്തുക്കൾ കൈമാറിയത്. വേലായുധത്തിന്റെ കുടുംബക്ഷേത്രമാണിത്. റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടർ ആണ് വേലായുധം. 2680 സ്ക്വയർ ഫീറ്റ് ഉള്ള ഇദ്ദേഹത്തിന്റെ വീടിന് രണ്ട് കോടിയോളമാണ് വില.
തന്റെ അന്ത്യകർമങ്ങൾ ഹിന്ദു ആചാരപ്രകാരം നടക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ക്രിസ്തുമതം സ്വീകരിച്ച മക്കൾക്ക് ഒരു കാരണവശാലും സ്വത്തുക്കൾ നൽകാനാവില്ലെന്നും വേലായുധം പറഞ്ഞു. ഇപ്പോഴും രണ്ട് മക്കൾ തന്റെ കൂടെയാണ് താമസിക്കുന്നത്. താനും ഭാര്യയും ജീവിച്ചിരിക്കുന്നിടത്തോളം അവർക്കും ഇവിടെ താമസിക്കാം. എന്നാൽ തങ്ങളുടെ മരണശേഷം ക്ഷേത്രം വീട് ഏറ്റെടുക്കും. വീടിന്റെ വിൽപ്പത്രം ക്ഷേത്രത്തിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു. വേലായുധത്തിന്റെ മക്കൾ മൂന്ന് പേരും ക്രിസ്ത്യൻ മതവിശ്വാസികളെ വിവാഹം ചെയ്തതോടെ ക്രിസ്തുമതം സ്വീകരിക്കുകയായിരുന്നു,.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |