കിടപ്പാടമില്ലാത്തവർക്ക് കൂരവച്ചു നല്‌കാനായി ആവിഷ്കരിച്ച 'ലൈഫ്" പദ്ധതി സർക്കാർ വകുപ്പുകൾ തമ്മിലുള്ള അധികാരത്തർക്കത്തിൽപ്പെട്ട് മുന്നോട്ടുപോകാനാകാതെ കിടക്കേണ്ടിവരുന്നത് വലിയ കഷ്ടമാണ്. ഇതിനായി തദ്ദേശസ്ഥാപനങ്ങളിൽ ലഭിച്ച അപേക്ഷകളിൽ അന്തിമ തീർപ്പെടുക്കാൻ കഴിയാത്തത് അവ പരിശോധിക്കാൻ വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതു കൊണ്ടാണത്രേ. അപേക്ഷകൾ വാങ്ങിവച്ചിട്ട് ആഴ്ചകൾ കഴിഞ്ഞു. അർഹത നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങൾ മുൻകൂർ നിശ്ചയിച്ചിട്ടുമുണ്ട്. എന്നാൽ സർവേ പൂർത്തിയാക്കിയാലേ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനാവൂ. തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാരെ വച്ചു മാത്രം ഈ ജോലി പൂർത്തിയാക്കാനാകില്ലെന്നാണ് അവരുടെ വാദം. ഇതിനായി കൃഷിവകുപ്പിലെ ജീവനക്കാരെയും വിദ്യാഭ്യാസവകുപ്പിൽ നിന്ന് അദ്ധ്യാപകരെയും വിട്ടുനല്കാൻ ധാരണയായതാണ്. അപ്പോഴാണ് വകുപ്പുകൾ തമ്മിൽ തർക്കം ഉടലെടുത്തതും സർവേ ജോലികൾ സ്തംഭിച്ചതും. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലെങ്കിലും തർക്കത്തിന് പരിഹാരമുണ്ടാകുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അതുണ്ടായില്ല. ബന്ധപ്പെട്ട വകുപ്പിലെ മന്ത്രിമാർ ഒന്നിച്ചുനിന്ന് എതിർത്തതോടെ മുഖ്യമന്ത്രി ഇടപെട്ട് തർക്ക ഫയലിൽ പിന്നീട് തീരുമാനമെടുക്കാമെന്നു പറഞ്ഞ് മാറ്റിവയ്ക്കുകയാണുണ്ടായത്. സർക്കാർ ഓഫീസുകളിലെ മേശമേലും അലമാരകളിലുമായി അട്ടിയിട്ടുവച്ചിരിക്കുന്ന ഫയലുകളിൽ ഓരോന്നും കഷ്ടപ്പാടിന്റെയും കണ്ണീരിന്റെയും നനവു പടർന്നവയാണെന്ന് മുഖ്യമന്ത്രി കൂടക്കൂടെ ഓർമ്മിപ്പിക്കാറുള്ളതാണ്. എന്തു ഫലം. പദ്ധതി നീണ്ടുപോകുന്തോറും വീടിനായി കാത്തിരിക്കുന്ന പാവങ്ങൾക്കുണ്ടാകുന്ന ഇച്ഛാഭംഗത്തെക്കുറിച്ച് മന്ത്രിമാരോ ഉദ്യോഗസ്ഥ പ്രമുഖരോ ആലോചിക്കാത്തതെന്താണ്?
ഹാജർ രേഖപ്പെടുത്തുന്നതിനപ്പുറം പ്രത്യേകിച്ചു ജോലിയൊന്നുമില്ലാതെ നൂറുകണക്കിന് ജീവനക്കാർ ഓരോ വകുപ്പിലുമുണ്ടെന്നാണ് കേട്ടിട്ടുള്ളത്. ഏതാനും ദിവസത്തേക്ക് ഇത്തരക്കാരെ ലൈഫ് സർവേയ്ക്കായി നിയോഗിക്കുന്നതിനെപ്പറ്റി എന്തുകൊണ്ടാണ് ആലോചിക്കാത്തത്? കൃഷിവകുപ്പിലുള്ളവർ ജോലിഭാരം കൊണ്ട് വീർപ്പുമുട്ടുന്നുവെന്നാണ് അവരുടെ സംഘടനയുടെ പരിദേവനം. വകുപ്പുമന്ത്രിയും അതു ശരിവയ്ക്കുന്നു. 2018-ലെ പ്രളയത്തിൽ നാശനഷ്ടമുണ്ടായവരുടെ അപേക്ഷകൾ പോലും തീരുമാനമാകാതെ കിടക്കുകയാണത്രേ. അതിന്റെ കൂടെ ലൈഫ് സർവേ ജോലി ഏറ്റെടുക്കാൻ അവർക്ക് എങ്ങനെ കഴിയുമെന്നാണ് കൃഷിമന്ത്രിയുടെ വാദം. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അദ്ധ്യാപകരെ മറ്റു ജോലികൾക്ക് നിയോഗിക്കാനാവില്ലെന്ന് അദ്ധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. വകുപ്പുമന്ത്രി അതു അപ്പാടെ ശരിവയ്ക്കുന്നു.
ഈ തർക്കങ്ങൾ ഒരുവശത്ത് മുറുകുമ്പോൾ സ്വന്തമായി ഒരു കൂര സ്വപ്നംകണ്ടു കഴിയുന്ന പാവപ്പെട്ടവന്റെ വ്യഥ കാണാനോ കേൾക്കാനോ ആളില്ലെന്നു വരുന്നത് വിധിവൈപരീത്യം തന്നെ. കൃഷിവകുപ്പിലെയും വിദ്യാഭ്യാസ വകുപ്പിലെയും ഉദ്യോഗസ്ഥരെ സർവേയ്ക്കു വിട്ടുകൊടുക്കുന്നതിലാണ് എതിർപ്പെങ്കിൽ വേറെയും അനേകം വകുപ്പുകളും അവയിൽ ആയിരക്കണക്കിനു ഉദ്യോഗസ്ഥരും ഉണ്ടല്ലോ.
ഉദ്യോഗസ്ഥരെ പുനർവിന്യസിച്ചുകൊണ്ടായാലും സർവേ നടപടികൾ പൂർത്തിയാക്കി ഗുണഭോക്താക്കളെ നിർണയിക്കാനുള്ള നടപടികൾ ഇനിയും വൈകിപ്പിക്കാതിരിക്കണം. അതിനാവശ്യമായ തീരുമാനമെടുക്കാൻ മന്ത്രിസഭയ്ക്കു കഴിയണം. അതിനാണല്ലോ ഭരണകൂടം അധികാരത്തിലിരിക്കുന്നത്. വകുപ്പുകൾ സാമ്രാജ്യങ്ങളായി കൊണ്ടുനടക്കുന്നതുകൊണ്ടാണ് അധികാരാവകാശങ്ങളെക്കുറിച്ച് മതിഭ്രമം തോന്നുന്നത്. പൊതുവിഷയങ്ങളിൽ സമൂഹത്തിന്റെ താത്‌പര്യമാകണം ഏറ്റവും മുകളിൽ നില്‌ക്കാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |