തിരുവനന്തപുരം: കൊവിഡിന്റെ വകഭേദമായ ഒമിക്രോൺ പടരുന്ന സ്ഥിതിയാണെങ്കിലും നിലവിൽ സംസ്ഥാനത്ത് സ്‌കൂളുകൾ അടച്ചിടേണ്ട സാചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്‌കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന രീതിയിൽ ഒമിക്രോൺ കേസുകൾ കൂടിയിട്ടില്ല. എന്നാൽ, അടിയന്തര സാഹചര്യമുണ്ടായാൽ അപ്പോൾ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. തുറന്നത് മുതൽ സ്‌കൂളുകളുടെ പ്രവർത്തനം ഒരു പ്രശ്നവുമില്ലാതെയാണ് പോകുന്നത്. സാഹചര്യത്തിന്റെ ഗൗരവം സർക്കാർ നന്നായി മനസിലാക്കുന്നുണ്ട്. സമീപഭാവിയിൽ കൊവിഡ് കേസുകൾ കൂടിയാൽ വിദഗ്ദ്ധരുടെ അഭിപ്രായം പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പൊതുവിദ്യാഭ്യാസ രംഗം എല്ലാ തരത്തിലും മെച്ചപ്പെടുത്തുന്നതിന് ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ അദ്ധ്യാപക സംഘടനകൾ ഒന്നിച്ചു നിൽക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസം നടന്ന ക്യൂ.ഐ.പി യോഗം സംഘടനകൾ ബഹിഷ്‌കരിച്ചത് വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾ ഭരണ - പ്രതിപക്ഷം എന്ന നിലയിൽ കണ്ടതിനാലാണ്. അദ്ധ്യാപക സംഘടനകൾക്ക് അവരുടെ ആവശ്യങ്ങൾ സർക്കാരിനെ അറിയിക്കാം. എന്നാൽ, അദ്ധ്യാപക സംഘടനകൾ രാഷ്ട്രീയ മുദ്രാവാക്യം ഏറ്റെടുത്തുള്ള പ്രവർത്തനം നടത്തിയാൽ സർക്കാർ ഗൗരവമായി തന്നെ കാണുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. പൊതുവിദ്യാഭ്യാസം എല്ലാനിലയിലും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഖാദർ കമ്മിഷനെ നിയോഗിച്ചത്. നിശ്ചിത സമയപരിധിക്കുള്ളിൽ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുകയാണ് സർക്കാരിന്റെ തീരുമാനമെന്നും മന്ത്രി വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |