തൃശൂർ: കുതിരാന് സമീപം പാറപൊട്ടിക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണ സ്‌ഫോടനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുമ്പോൾ, ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനായി സ്‌ഫോടനം തീരുന്നത് വരെയുള്ള സമയത്ത് വഴുക്കുംപാറ മുതൽ തുരങ്കത്തിന്റെ എതിർവശം വരെയുള്ള ഭാഗത്ത് സമ്പൂർണ ഗതാഗത നിയന്ത്രണമുണ്ടാകും.
സ്‌ഫോടനത്തിന് മുന്നോടിയായി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന അലാറം മുഴങ്ങും. സ്‌ഫോടനത്തിന് തൊട്ടുമുമ്പ് രണ്ടാമത്തെ അലാറവും സ്‌ഫോടനത്തിന് ശേഷം മൂന്നാമത്തെ അലാറവും മുഴങ്ങും. സ്‌ഫോടനം നടത്തുന്ന ഉച്ചയ്ക്ക് രണ്ട് മുതൽ സ്‌ഫോടനം കഴിഞ്ഞ് ഉദ്യോഗസ്ഥർ സ്ഥലത്ത് ചെന്ന് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത് വരെ ദേശീയപാത 544 കുതിരാൻ ഭാഗത്ത് എല്ലാതരം വാഹനങ്ങളുടെയും ഗതാഗതം നിറുത്തിവയ്ക്കും.
സ്ഥലത്തേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. തൃശൂരിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ വഴുക്കുമ്പാറ ജംഗ്ഷന് മുമ്പും വലിയ ഭാര വാഹനങ്ങൾ ചുവന്നമണ്ണ് ജംഗ്ഷന് മുമ്പും നിറുത്തിയിടണം. പാലക്കാട് ഭാഗത്ത് നിന്നും തൃശൂരിലേക്ക് വരുന്ന ചെറിയ വാഹനങ്ങൾ കൊമ്പഴ എത്തുന്നതിന് മുമ്പും വലിയ ഭാരവാഹനങ്ങൾ വാണിയമ്പാറ എത്തുന്നതിന് മുമ്പും നിറുത്തിയിടണം. എയർപോർട്ട്, ആശുപത്രി തുടങ്ങിയ അത്യാവശ്യകാര്യങ്ങൾക്കായി ഈസമയം കുതിരാൻ വഴി പോകേണ്ട വാഹനങ്ങൾ ദേശീയപാത ഒഴിവാക്കി, സൗകര്യപ്രദമായ മറ്റ് റോഡുകളിലൂടെ സഞ്ചരിക്കേണ്ടതാണെന്ന് തൃശൂർ സിറ്റി കമ്മിഷണർ ആർ. ആദിത്യ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |