SignIn
Kerala Kaumudi Online
Saturday, 27 April 2024 12.01 AM IST

ചോരക്കുഞ്ഞിനെ തട്ടിയെടുത്തത് കാമുകനെ നഷ്ടപ്പെടാതിരിക്കാൻ

neethu

 കുഞ്ഞിന്റെ ചിത്രം കാമുകന് അയച്ചുകൊടുത്തു, വീഡിയോ കാളിലൂടെയും കാണിച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പ്രസവ വാർഡിൽ കടന്നുകയറി ചോരക്കുഞ്ഞിനെ അമ്മയുടെ കൈയിൽ നിന്ന് തിരുവല്ല സ്വദേശി നീതു തട്ടിക്കൊണ്ടുപോയത് കാമുകനായ കളമശേരി സ്വദേശി ഇബ്രാഹിം ബാദുഷയെ നഷ്ടപ്പെടാതിരിക്കാനാണെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിലാണ് നീതു ഇക്കാര്യം വെളിപ്പെടുത്തിയത്. ഒന്നരവർഷം മുൻപാണ് നീതു ടിക് ടോക് വഴി ഇബ്രാഹിമിനെ പരിചയപ്പെട്ടത്. വിദേശത്ത് ഭർത്താവുള്ള വിവരം ഇയാളോട് മറച്ചുവച്ച് വിവാഹമോചിതയാണെന്ന് ധരിപ്പിച്ചു. എട്ടുവയസുള്ള മകനുമൊത്ത് എറണാകുളം കളമശേരിയിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന നീതുവിനെ കാണാൻ ഇബ്രാഹിം ഇടയ്ക്കിടെ എത്തുമായിരുന്നു.

ഇബ്രാഹിമിന്റെ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിൽ ജീവനക്കാരിയായി നീതു പ്രവർത്തിച്ചിരുന്നു. പിന്നീട് രണ്ടുപേരും ചേർന്ന് മറ്റൊരു സ്ഥാപനം തുടങ്ങി. ബിസിനസ് ആവശ്യത്തിനും മറ്റുമായി നീതുവിൽ നിന്ന് 30 ലക്ഷം രൂപയും സ്വർണവും ഇബ്രാഹിം കൈക്കലാക്കിയിരുന്നു. ഇതിനിടെ ഫെബ്രുവരിയിൽ നീതു ഗർഭിണിയായി. ഈ വിവരം നീതു ഭർത്താവിനെയും കാമുകനെയും അറിയിച്ചിരുന്നു. ഗർഭിണിയാകുന്നതിന് മാസങ്ങൾക്ക് മുൻപ് ഭർത്താവ് നാട്ടിലെത്തിയിരുന്നു. പിന്നീട് ഗർഭം അലസി. ഇക്കാര്യം ഭർത്താവിനെ അറിയിച്ചെങ്കിലും ഇബ്രാഹിമിൽ നിന്ന് മറച്ചുവച്ചു. ഡിസംബർ കഴിഞ്ഞിട്ടും നീതു പ്രസവിക്കാത്തത് ഇബ്രാഹിമിൽ സംശയം ജനിപ്പിച്ചു. ഇതിനിടെ ഇബ്രാഹിം മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തതും നീതുവിനെ ചൊടിപ്പിച്ചു. പ്രസവിച്ചു എന്ന് ഇബ്രാഹിമിനെ ബോദ്ധ്യപ്പെടുത്താനും ഇയാളെ നഷ്ടപ്പെടാതിരിക്കാനുമാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തത്. തട്ടിയെടുത്ത ഉടൻ കുഞ്ഞിന്റെ ചിത്രം ഇബ്രാഹിമിന് നീതു അയച്ചുനൽകി. വീഡിയോകാൾ വഴിയും കുഞ്ഞിനെ കാണിച്ച് വിശ്വസിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു. കാമുകനുമായുള്ള നീതുവിന്റെ ബന്ധം ഭർത്താവിന് അറിയില്ലായിരുന്നു.

 കാമുകന് പങ്കില്ലെന്ന് എസ്.പി

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കാമുകന് പങ്കില്ലെന്നും നീതു തനിച്ചാണ് കൃത്യം നടത്തിയതെന്നും ജില്ലാ പൊലീസ് മേധാവി ഡി.ശില്പ പത്രസമ്മേളനത്തിൽ പറഞ്ഞു. താൻ പ്രസവിച്ച കുഞ്ഞെന്ന വ്യാജേന തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കാണിച്ച് കാമുകനുമായുള്ള ബന്ധം തുടരുകയായിരുന്നു ലക്ഷ്യം. കുഞ്ഞിനെ സ്വന്തം കുട്ടിയായി വളർത്താനായിരുന്നു ശ്രമം. നിരവധിത്തവണ ആശുപത്രിയിലെത്തി സാഹചര്യം മനസിലാക്കി കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. അതേസമയം, നീതുവിന്റെ സ്വർണവും പണവും തട്ടിയെടുത്തതിന് ഇബ്രാഹിമിനെതിരെ പൊലീസ് കേസെടുക്കും. നീതുവിന്റെ മകനെ ഇയാൾ മർദ്ദിച്ചിരുന്നതായി വിവരമുണ്ട്. ഇതിനും ഇയാൾക്കെതിരെ കേസെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEETHU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.