ശബരിമല : മണ്ഡല-മകരവിളക്ക് സീസണിൽ ഇതുവരെ ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. 110 കോടിയോളം രൂപ വരുമാനമായും ലഭിച്ചു. മകരവിളക്ക് തീർത്ഥാടനം തുടങ്ങിയ ഡിസംബർ 30ന് ശേഷം ഇതുവരെ 25.18 കോടി രൂപ ലഭിച്ചു. അരവണ വില്പനയിലൂടെ ഏഴരക്കോടിയും അപ്പം വിറ്റ് 80 ലക്ഷവും കാണിക്കയായി 9.25 കോടിയും ലഭിച്ചു. മണ്ഡലപൂജവരെയുള്ള കാലയളവിൽ 84.93 കോടി രൂപയായിരുന്നു വരുമാനം. മകരവിളക്കിന് ആറ് നാൾമാത്രം ശേഷിക്കെ സന്നിധാനത്ത് തിരക്കേറുകയാണ്.
അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് എത്തുന്നതിലേറെയും. സന്നിധാനത്ത് ഇന്നലെ വിവിധ വകുപ്പുകളുടെ അവലോകനയോഗം ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്റെ അദ്ധ്യക്ഷതയിൽ ചേർന്ന് ക്രമീകരണങ്ങൾ വിലയിരുത്തി. മകരജ്യോതി ദർശിക്കുന്നതിനുള്ള ക്രമീകരണങ്ങൾ തുടങ്ങി. ഒന്നര ലക്ഷത്തോളം തീർത്ഥാടകരെയാണ് മകരജ്യോതിക്ക് പ്രതീക്ഷിക്കുന്നത്. പമ്പ ഹിൽടോപ്പിലും മകരജ്യോതി ദർശിക്കാൻ ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കി. 2000 മുതൽ 5000 പേരെ ഇവിടെയും പ്രതീക്ഷിക്കുന്നു. ഇൗ വർഷത്തെ മകരസംക്രമ സമയം 14 ന് ഉച്ചയ്ക്ക് 2.29 നാണ്. അന്ന് ഉച്ചപൂജ കഴിഞ്ഞാലും നട അടയ്ക്കില്ല, സംക്രമപൂജയ്ക്ക് ശേഷമേ അടയ്ക്കൂ. പുല്ലുമേട്ടിൽ മകരജ്യോതി ദർശനത്തിന് അനുവാദം നൽകുന്ന കാര്യത്തിൽ ഇനിയും വ്യക്തതയായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |