കാബൂൾ : അഫ്ഗാനിൽ അധികാരം പിടിച്ചെടുത്ത് സർക്കാർ രൂപീകരിച്ചതിന് ശേഷം ഇതാദ്യമായി താലിബാൻ വിദേശകാര്യ മന്ത്രി ഇറാനിലേക്ക് സന്ദർശനം നടത്തി. അഫ്ഗാന്റെ അയൽരാജ്യമായ ഇറാനിലേക്കാണ് ശനിയാഴ്ച സന്ദർശനം നടത്തിയത്. അഫ്ഗാൻ അഭയാർത്ഥികളെക്കുറിച്ചും വർദ്ധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും ചർച്ച ചെയ്യാനാണ് താലിബാൻ മന്ത്രി എത്തിയത്.
കഴിഞ്ഞ ഓഗസ്റ്റിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യത്തിന്റെ പിൻമാറ്റത്തിന് ശേഷം താലിബാൻ രൂപീകരിച്ച പുതിയ സർക്കാരിനെ മറ്റ് രാജ്യങ്ങളെപ്പോലെ ഇറാനും ഇതുവരെ അംഗീകരിച്ചിട്ടില്ല. അതേസമയം അഫ്ഗാനിസ്ഥാനും ഇറാനും തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക, ട്രാൻസിറ്റ്, അഭയാർത്ഥി പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകളാണ് നടന്നതെന്ന് താലിബാൻ വിദേശകാര്യ വക്താവ് അബ്ദുൾ ഖഹർ ബൽഖി ട്വിറ്റ് ചെയ്തു.
അഫ്ഗാനിൽ നിന്നുമുള്ള അഭയാർത്ഥി പ്രവാഹം ഇറാന് തലവേദനയാണ്. ഇത് ഒഴിവാക്കുന്നതിനായിട്ടാണ് ഭരണകൂടത്തെ അംഗീകരിച്ചില്ലെങ്കിലും താലിബാന്റെ വിദേശകാര്യ മന്ത്രിക്ക് ആതിഥേയത്വം വഹിക്കാൻ ഇറാൻ തയ്യാറായത്. വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖിയുടെ നേതൃത്വത്തിലുള്ള താലിബാൻ പ്രതിനിധി സംഘം ഇറാൻ ഉദ്യോഗസ്ഥരുമായി പ്രാഥമിക ചർച്ച നടത്തി. അഫാഗാനുമായി 900 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജ്യമാണ് ഇറാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |