മുണ്ടക്കയം : മുണ്ടക്കയം അമരാവതി ഇറക്കത്തിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസുകൾ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്. ഇന്നലെ രാവിലെ 7 ഓടെയാണ് അപകടം. ചെന്നൈയിൽ നിന്ന് എരുമേലിയിലേക്ക് പോകുകയായിരുന്ന ബസിന് പുറകിലായി വെല്ലൂരിൽ നിന്ന് വന്ന ബസ് ഇടിക്കുകയും, മുൻപിലത്തെ വാഹനം നിയന്ത്രണം തെറ്റി റോഡിന് വലതുവശത്തുള്ള മരത്തിൽ ഇടിക്കുകയും ആയിരുന്നു. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും, പൊലീസും, നാട്ടുകാരും ചേർന്നാണ് വാഹനങ്ങൾ മാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്. പരിക്കേറ്റ ബാലസുബ്രഹ്മണ്യൻ (37), മുരുകൻ (48), സുകുമാർ (45), ബാബുരാജ് (47) എന്നിവരെ കാഞ്ഞിരപ്പള്ളി ഗവ.ആശുപത്രിയിലും, ശരവണൻ (48) നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇറക്കവും കൊടുംവളവും കൂടിയ ഭാഗത്ത് വാഹനത്തിന്റെ അമിത വേഗതയും തുടർച്ചയായി ബ്രേക്ക് ഉപയോഗിച്ചതുമാണ് അപകടകാരണമെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് വാഹനത്തിലും ഉണ്ടായിരുന്ന 42 അയ്യപ്പഭക്തരെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എരുമേലിയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസ് വിളിച്ചു വരുത്തി പമ്പയിലേക്ക് എത്തിച്ചു. മുണ്ടക്കയം എസ്.ഐ ടി.ഡി.മനോജ് കുമാർ, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ചന്തു സി.ജി , ജിതിൻ പി.എസ് , ഡ്രൈവർ ഷാജഹാൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |