രൂക്ഷ വിമർശനവുമായി പാർവതി തിരുവോത്ത്
സിനിമ രംഗത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴിൽ സാഹചര്യങ്ങളും പഠിക്കാൻ രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടാത്തതിൽ രൂക്ഷ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. തന്റെ അനുഭവങ്ങൾ വിവരിച്ചപ്പോൾ സഹതപിക്കുകയും കണ്ണീർ വാർക്കുകയും ചെയ്തത് അവഗണിക്കാനായിരുന്നുവെന്ന് പാർവതി പറയുന്നു. റിപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. റിപ്പോർട്ട് രഹസ്യമാക്കിവയ്ക്കുമെന്നാണ് ജസ്റ്റിസ് ഹേമ പറയുന്നത്. അത് വേട്ടക്കാരെ സംരക്ഷിക്കാൻ വേണ്ടിയല്ല. പീഡനങ്ങളെക്കുറിച്ച് തങ്ങളോട് വെളിപ്പെടുത്തലുകൾ നടത്തിയ സ്ത്രീകൾ പൊതുസമൂഹത്തോട് അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ തയ്യാറാണെങ്കിൽ അങ്ങനെ ചെയ്യാമെന്നാണ് പറയുന്നത്. ഇങ്ങനെ പറയണമെങ്കിൽ പ്രത്യേക ഹൃദയമില്ലായ്മയും ക്രൂരതയും വേണമെന്ന് പാർവതി കുറിച്ചു.
സിനിമ രംഗത്തെ വനിത കൂട്ടായ്മയായ വുമൺ ഇൻ സിനിമ കളക്ടീവ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ രൂപം കൊണ്ട സമിതിയാണ് ജസ്റ്റിസ് ഹേമ കമ്മിഷൻ. മൂന്നംഗ സമിതിയായ ഹേമ കമ്മിഷൻ 2017 ലാണ് നിലവിൽ വരുന്നത്. ആറുമാസത്തിനകം പഠന റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു സർക്കാർ ആവശ്യപ്പെട്ടത്. 2019 ഡിസംബറിൽ കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. രണ്ടുവർഷം പിന്നിട്ടും റിപ്പോർട്ടിന്മേൽ ചർച്ചകൾ ഉണ്ടാവുകയോ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടില്ലെന്നാണ് ആക്ഷേപം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |