തിരുവനന്തപുരം: സോളാർ പ്ളാന്റ് അടക്കം ശബരിമലയിൽ ഭക്തജനങ്ങൾ സ്പോൺസർ ചെയ്യുന്ന ഇരുപത്തിയഞ്ച് കോടിയോളം രൂപയുടെ വികസന പദ്ധതി നടപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അടിയന്തര നീക്കം തുടങ്ങി.
ആന്ധ്ര, തെലങ്കാന, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് തുക വാഗ്ദാനം ചെയ്തിരിക്കുന്നത്. പദ്ധതികൾ ബോർഡ് അംഗീകരിച്ചു കഴിഞ്ഞു.ഇനി റിട്ട.ജസ്റ്റിസ് എസ്. സിരിജഗൻ അദ്ധ്യക്ഷനായ ഹൈപവർ കമ്മിറ്റിക്ക് സമർപ്പിച്ച് അനുമതി വാങ്ങണം. അതിനുമുമ്പ് പദ്ധതി വിശദീകരിക്കാനും തുക ഉറപ്പാക്കാനും ദേവസ്വം ബോർഡിലെ ബന്ധപ്പെട്ടവർ സ്പോൺസർമാരെ അവരുടെ നാട്ടിലെത്തി നേരിട്ട് കാണാൻ ഈ മാസം 22ന് യാത്ര തിരിക്കും. ബിസിനസ് സ്ഥാപനങ്ങളുടെ ഉടമകളാണ് സ്പോൺസർമാർ. അതിനുശേഷം കരാർ അടക്കമുള്ള നടപടികളിലേക്ക് കടക്കും.
കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് സ്പോൺസർഷിപ്പ് പദ്ധതിക്ക് ദേവസ്വം ബോർഡ് രൂപം നൽകിയത്. അയ്യപ്പഭക്ത സംഘടനകളുടെ സഹായത്തോടെയാണ് സ്‌പോൺസർ മീറ്റുകൾ നടത്തിയത്.
25 കോടിയുടെ വാഗ്ദാനം 15 കോടി:
സന്നിധാനത്തെ ഏഴു കെട്ടിടങ്ങളിലായി സോളാർ വൈദ്യുതി പ്ളാന്റ് സ്ഥാപിക്കാൻ വേണ്ടിവരുന്ന തുക.
പത്തുകോടി രൂപയാണ് ഒരു സീസണിൽ കെ.എസ്.ഇ.ബിക്ക് നൽകേണ്ടിവരുന്ന വൈദ്യുതി ചാർജ്. ഇത് ലാഭിക്കാം.
ഹൈദരാബാദ് ആസ്ഥാനമായ ഗ്രീൻകോ കമ്പനിയ്ക്കാണ് നിർമ്മാണച്ചുമതല. സിയാലാണ് സാങ്കേതിക സഹായം.
50 ലക്ഷം:
പതിനെട്ടാം പടിക്ക് ഓട്ടോമാറ്റിക് മേൽക്കൂര നിർമ്മിക്കാൻ.
തെലങ്കാനയിലെ ഭക്തന്റെ വാഗ്ദാനം. മുമ്പുണ്ടായിരുന്നത് ദേവപ്രശ്നത്തിലെ നിർദേശ പ്രകാരം പൊളിച്ചു. ആവശ്യം വരുമ്പോൾമാത്രം മേൽക്കൂരയാവുകയും അല്ലാത്തപ്പോൾ വശങ്ങളിലേക്ക് മാറുകയും ചെയ്യുന്നതാണ് പുതിയ സംവിധാനം.
9 കോടി:
സന്നിധാനത്തെ ഒൻപത് കെട്ടിടങ്ങൾ നവകരിക്കാൻ വേണ്ട തുക. തെലങ്കാനയിലെ വിവിധ സ്ഥാപനങ്ങളാണ് തുക വാഗ്ദാനം ചെയ്തിരിക്കുന്നത്.
ധാരണയായ കാര്യങ്ങൾ, വ്യവസ്ഥകൾ നിശ്ചയിച്ച് ഒന്നുകൂടി ഉറപ്പാക്കണം. അടുത്തുതന്നെ സ്പോൺസർമാരുമായി ചർച്ച നടത്തും.
കെ.അനന്തഗോപൻ
തിരു.ദേവസ്വം ബോർഡ് പ്രസിഡന്റ്
സ്പോൺസർഷിപ്പ് പദ്ധതികൾ കമ്മിറ്റിക്ക് മുന്നിൽ വന്നിട്ടില്ല. അതിനെക്കുറിച്ച് അറിയില്ല.
റിട്ട. ജസ്റ്റിസ് എസ്. സിരിജഗൻ
ശബരിമല ഹൈപവർ
കമ്മിറ്റി അദ്ധ്യക്ഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |