ഇടുക്കി: എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് എസ് എഫ് ഐ നാളെ സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കും. ഇടുക്കി പൈനാവ് ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിൽ നടന്ന തിരഞ്ഞെടുപ്പിനെ തുടർന്ന് എസ് എഫ് ഐ - കെ എസ് യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിലാണ് ധീരജിന് കുത്തേറ്റത്. കോളേജിലെ ഏഴാം സെമസ്റ്റർ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് ധീരജ്. കണ്ണൂർ പാലകുളങ്ങര സ്വദേശിയാണ്.
വാഴത്തോപ്പ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയാണ് ധീരജിനെ കുത്തി കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ പൊലീസ് പിടികൂടി. ബസിൽ യാത്രചെയ്യുമ്പോഴാണ് ഇയാളെ പിടിച്ചത്. ഇന്ന് കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോളേജിന് പുറത്തുവച്ചാണ് ധീരജിനെ, നിഖിൽ പൈലി കുത്തിയത്. ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. എസ്‌എഫ്‌ഐ, സിപിഎം പ്രവർത്തകർ ക്യാമ്പസിന് പുറത്തുളള നിഖിലാണ് ആക്രമിച്ചതെന്ന് മുൻപ് വ്യക്തമാക്കിയിരുന്നു. പൊലീസും ഇതേ കാര്യമാണ് വ്യക്തമാക്കുന്നത്.
യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻപ് ക്യാമ്പസിൽ നേരിയ സംഘർഷമുണ്ടായിരുന്നു. ഇതിനെ തുടർന്നുണ്ടായതാണ് ഇന്നത്തെ ആക്രമണം. കണ്ണൂർ സ്വദേശിയാണ് ധീരജ്. സംഘർഷത്തെ തുടർന്ന് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പ് നിർത്തിവയ്‌ക്കാൻ സാങ്കേതിക സർവകലാശാല നിർദ്ദേശിച്ചു. കോളേജ് അനിശ്ചിതമായി അടച്ചതായി പ്രിൻസിപ്പലും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |