SignIn
Kerala Kaumudi Online
Friday, 26 April 2024 7.19 PM IST

വീയുടെ കുടിശിക ഇനി കേന്ദ്രത്തിന്റെ ഓഹരികൾ

vi-voda

 വൊഡാഫോൺ-ഐഡിയയുടെ ഏറ്റവും വലിയ ഓഹരി ഉടമയാകാൻ കേന്ദ്രസർക്കാർ.

ന്യൂഡൽഹി: സ്വകാര്യ ടെലികോം കമ്പനിയായ വൊഡാഫോൺ-ഐഡിയ (വീ) സ്‌പെക്‌ട്രം ഫീസ്, അഡ്ജസ്‌റ്റഡ് ഗ്രോസ് റെവന്യൂ (എ.ജി.ആർ) ഇനങ്ങളിൽ കേന്ദ്രസർക്കാരിന് വീട്ടാനുള്ള പലിശ ഓഹരികളാക്കി മാറ്റും. ഇത് വീയുടെ ഡയറക്‌ടർ ബോർഡ് ഇന്നലെ അംഗീകരിച്ച് ടെലികോം മന്ത്രാലയത്തെ അറിയിച്ചു.

രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയായ വീയുടെ 35.8 ശതമാനം ഓഹരികളാണ് കേന്ദ്രത്തിന്റെ സ്വന്തമാകുക. കമ്പനിയുടെ ഏറ്റവും വലിയ ഓഹരിയുടമയായും കേന്ദ്രം മാറും. കമ്പനിയുടെ പ്രമോട്ടർമാരായ വൊഡാഫോൺ ഗ്രൂപ്പിന് 28.5 ശതമാനവും ആദിത്യ ബിർള ഗ്രൂപ്പിന് 17.8 ശതമാനവും ഓഹരി പങ്കാളിത്തമാണുള്ളത്.

വലച്ചത് കുടിശികഭാരം

ടെലികോം ഇതരവരുമാനം കൂടി ഉൾപ്പെടുത്തി കേന്ദ്രത്തിന് നൽകേണ്ട ഫീസാണ് അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ (എ.ജി.ആർ). ഈയിനത്തിൽ 58,254 കോടി രൂപയുടെ കുടിശിക വീയ്ക്കുണ്ടായിരുന്നു. ഇതിൽ 7,854 കോടി രൂപ മാത്രമാണ് വീട്ടിയത്. അറ്റ പലിശഭാരം മാത്രം 16,000 കോടി രൂപ വരും.

 ഒന്നിന് പത്തുരൂപ നിരക്കിലായിരിക്കും ഓഹരികൾ കേന്ദ്രത്തിന് കൈമാറിയേക്കുക. നിരക്ക് ടെലികോം മന്ത്രാലയം അംഗീകരിക്കണം.

വഴിയൊരുക്കിയത്

ആശ്വാസപ്പാക്കേജ്

കഴിഞ്ഞ സെപ്‌തംബറിൽ ടെലികോം കമ്പനികൾക്കായി കേന്ദ്രം പ്രത്യേക പാക്കേജ് അവതരിപ്പിച്ചിരുന്നു. സ്‌പെക്‌ട്രം ഫീസിന് മോറട്ടോറിയം, കുടിശിക ഓഹരിയാക്കൽ തുടങ്ങിയ ഓപ്‌ഷനുകളാണുള്ളത്. ഭാരതി എയർടെൽ മോറട്ടോറിയമാണ് തിരഞ്ഞെടുത്തത്. വീ, പലിശകുടിശിക ഓഹരികളാക്കാനും തീരുമാനിച്ചു. റിലയൻസ് ജിയോ ഓപ്‌ഷനുകളൊന്നും തിരഞ്ഞെടുത്തില്ല.

ഓഹരികളിൽ വൻ വീഴ്‌ച

കുടിശിക സർക്കാരിനുള്ള ഓഹരികളാനുള്ള തീരുമാനം ഇന്നലെ വീയുടെ ഓഹരികളെ തളർത്തി. 11.80 രൂപയാണ് വ്യാപാരാന്ത്യം മൂല്യം; നഷ്‌ടം 20.54 ശതമാനം.

 ഓഹരിവിലയേക്കാൾ കുറഞ്ഞനിരക്കിലാണ് വീയുടെ ഓഹരികൾ സർക്കാർ ഏറ്റെടുക്കുന്നതെന്നത് തിരിച്ചടി.

 സർക്കാരിന് ഓഹരി കൈമാറിയാലും കമ്പനിയുടെ മറ്റ് ബാദ്ധ്യതകൾ കുറയുന്നില്ലെന്നതും ഓഹരികളെ തളർത്തി.

കനക്കുന്ന കടഭാരം

 കഴിഞ്ഞ സെപ്‌തംബറിലെ കണക്കുപ്രകാരം വീയുടെ മൊത്തം കടബാദ്ധ്യത : ₹1.94 ലക്ഷം കോടി.

 സ്‌പെക്‌ട്രം ഫീസ് കുടിശിക : ₹1.08 ലക്ഷം കോടി.

 എ.ജി.ആർ കുടിശിക : ₹63,400 കോടി.

 ബാങ്ക് വായ്‌പ : ₹22,770 കോടി.

ഫീസിനങ്ങളിൽ കേന്ദ്രം അനുവദിച്ച 4-വർഷ മോറട്ടോറിയം തിരഞ്ഞെടുത്താൽ 60,000 കോടി രൂപയുടെ ആശ്വാസം വീയ്ക്ക് ലഭിക്കും. ഇക്കാലയളവിൽ ബാങ്ക് വായ്‌പ വീട്ടാനുള്ള പണം കമ്പനി കണ്ടെത്തണം. 5ജി സൗകര്യം ഒരുക്കാനുള്ള പണവും സമാഹരിക്കണം.

2016ൽ റിലയൻസ് ജിയോയുടെ പിറവിയോടെയാണ് വീയുടെ തളർച്ച തുടങ്ങിയത്. ഉപഭോക്താക്കൾ വൻതോതിൽ കൂടൊഴിയുന്നതും വരുമാനത്തകർച്ചയും വൻ തിരിച്ചടിയായി.

ബി.എസ്.എൻ.എൽ-വീ ലയനം?

ബി.എസ്.എൻ.എൽ-എം.ടി.എൻ.എല്ലിനെയും വീയെയും സർക്കാർ ലയിപ്പിക്കുമോയെന്ന ചോദ്യങ്ങളുണ്ട്. ലയനം യുക്തിസഹമാകില്ലെന്ന വിലയിരുത്തലുകളുമുണ്ട്. നിയമപ്രശ്‌നങ്ങളും ഉയർന്നേക്കാം.

ടാറ്റാ ടെലിയുടെ 9.5%

ഓഹരികളും സർക്കാരിന്

സ്‌പെക്‌ട്രം, എ.ജി.ആർ പലിശ കുടിശിക സർക്കാർ ഓഹരികളാക്കി മാറ്റാൻ വീയ്ക്ക് പിന്നാലെ ടാറ്റാ ടെലിസർവീസസും തീരുമാനിച്ചു. ടാറ്റാ ടെലിയുടെ 9.5 ശതമാനം ഓഹരികളാണ് സർക്കാരിന് ലഭിക്കുക. 850 കോടി രൂപയുടെ അറ്റ പലിശബാദ്ധ്യതയാണ് ഓഹരികളാക്കി മാറ്റുന്നത്. 16,798 കോടി രൂപയായിരുന്നു കമ്പനിയുടെ എ.ജി.ആർ കുടിശിക. ഇതിൽ 4,197 കോടി രൂപയാണ് കമ്പനി വീട്ടിയത്. എ.ജി.ആർ., സ്‌പെക്‌ട്രം ബാദ്ധ്യത വീട്ടാൻ 4-വർഷ മോറട്ടോറിയവും കമ്പനി തിരഞ്ഞെടുത്തിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, VODAFONE IDEA, VI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.