കണ്ണൂർ: അരുംകൊല രാഷ്ട്രീയത്തെ കോൺഗ്രസ് ഒരു കാലത്തും പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും, കൊലക്കത്തി ആദ്യം താഴെവയ്ക്കേണ്ടത് സി.പി.എമ്മാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കൊലക്കത്തി ആദ്യം താഴെ വയ്ക്കേണ്ടത് സി.പി.എമ്മാണ്. കലാപ രാഷ്ട്രീയത്തിന്റെ വക്താക്കളായി കലാലയങ്ങളെ അരുംകൊലകളുടെ വിളനിലമാക്കി മാറ്റിയത് എസ്.എഫ്.ഐയും സി.പി.എമ്മുമാണ്. കേരളത്തിലെ അക്രമസംഭവങ്ങളിൽ മറ്റൊരു പാർട്ടിയേയും കുറ്റപ്പെടുത്താൻ സി.പി.എം നേതാക്കൾക്ക് അവകാശമില്ല. സംസ്ഥാനത്തെ മുഴുവൻ കോളേജ് ഹോസ്റ്റലുകളും എസ്.എഫ്.ഐ ഗുണ്ടാസംഘത്തിന്റെ ഓഫിസാക്കിയിരിക്കുകയാണ്. ഇടുക്കി എൻജിനിയറിംഗ് കോളേജ് ഹോസ്റ്റലും എസ്.എഫ്.ഐയുടെ നിയന്ത്രണത്തിലാണ്.
കലാലയങ്ങൾ അക്രമത്തിന്റെ വിളനിലമാക്കി എസ്.എഫ്.ഐ മാറ്റിയത് കോടിയേരിയുടെയും പിണറായിയുടെയും നയത്തിന്റെ ഫലമാണോ?. ഇടുക്കിയിലെ കോളേജിൽ നടന്ന കൊലപാതക
സാഹചര്യത്തെക്കുറിച്ച് പഠിക്കാൻ പാർട്ടി കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയാൽ അതിനനുസരിച്ച് നടപടിയെടുക്കും. അരും കൊല രാഷ്ട്രീയം കോൺഗ്രസ് പ്രോത്സാഹിപ്പിക്കില്ല. ആ ആക്ഷേപവും കിരീടവും ഏറ്റവും അനുയോജ്യം പിണറായിയുടെയും കോടിയേരിയുടെയും തലയിലാണ്. അത് അവിടെത്തന്നെ വച്ചാൽ മതി. തന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കേണ്ടെന്നും സുധാകരൻ പറഞ്ഞു.
കെ.സുധാകരന് കമാൻഡോ സുരക്ഷ
ഇടുക്കിയിൽ എസ്.എഫ്.ഐ നേതാവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിയുടെയും, പ്രമുഖ പാർട്ടി ഓഫീസുകളുടെയും സുരക്ഷ കൂട്ടി. ജില്ലകളിലെ സാഹചര്യം വിലയിരുത്തി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ എസ്.പിമാർക്ക് ഡി.ജി.പി നിർദ്ദേശം നൽകി.
സുധാകരന് കമാൻഡോകളടക്കമുള്ള സുരക്ഷ നൽകും. നിലവിലെ രണ്ട് ഗൺമാൻമാരുടെ സുരക്ഷയ്ക്ക് പുറമെയാണിത്. ലോക്കൽ പൊലീസിന്റെ സുരക്ഷാ സംവിധാനം, പങ്കെടുക്കുന്ന പരിപാടികളിലെല്ലാം സ്പെഷൽ ബ്രഞ്ച് നിരീക്ഷണം എന്നിവയും ഏർപ്പെടുത്തി. സുധാകരന്റെ വീട്ടിലേക്കു സി.പി.എം മാർച്ച് നടത്തിയ സാഹചര്യത്തിൽ വീടിനും പൊലീസ് കാവൽ ഏർപ്പെടുത്തി. ആക്രമണ സാദ്ധ്യത കണക്കിലെടുത്തു പാർട്ടി ഓഫിസുകൾക്കും സുരക്ഷ ഒരുക്കണമെന്നും, പ്രമുഖ നേതാക്കളുടെ സുരക്ഷ കൂട്ടണമെന്നും ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |