നടിയെ ആക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട നടൻ ദിലീപിനെ താരസംഘടനയായ എഎംഎംഎ (A.M.M.A) സംരക്ഷിക്കുന്നതായി പലപ്പോഴും ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ആ സമയത്ത് രണ്ട് പേരും 'അമ്മ'യുടെ മക്കളാണെന്നായിരുന്നു സംഘടനാ നേതൃത്വം പ്രതികരിച്ചത്.
കേസിൽ ദിലീപ് അറസ്റ്റിലായതോടെ നടിയെ അനുകൂലിക്കുന്നവരുടെയും ഡബ്ല്യു സി സിയുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് പ്രതിയെ സംഘടനയിൽ നിന്നും പുറത്താക്കി. ദിലീപിന്റെ ട്രഷറർ സ്ഥാനവും പ്രാഥമിക അംഗത്വവും സംഘടന തന്നെ റദ്ദാക്കുകയായിരുന്നു.
എന്നാൽ,കഴിഞ്ഞ ദിവസം എഴുത്തുകാരൻ എൻ എസ് മാധവന്റെ ട്വീറ്റ് കണ്ടതോടെയാണ് പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയത്. താരസംഘടനയിൽ നിന്ന് ദിലീപിനെ പുറത്താക്കാതെ എന്തു സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണൻസിന്റെ ചീത്ത പേര് പോകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ആക്രമണത്തിനിരയായ നടി രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് തന്റെ അതിജീവനയാത്ര ഒട്ടും എളുപ്പമായിരുന്നില്ലെന്ന് വ്യക്തമാക്കി ഒരു കുറിപ്പിട്ടിരുന്നത്.
മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളെല്ലാം നടിക്ക് പിന്തുണ അറിയിക്കുകയും ചെയ്‌തു. അതിന് പിന്നാലെയായിരുന്നു എൻ എസ് മാധവന്റെ പരിഹാസ ട്വീറ്റ് വന്നത്. അതോടെയാണ് നടൻ ദിലീപ് അമ്മ സംഘടനയിൽ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ സംശയം ഉടലെടുക്കാൻ തുടങ്ങിയത്.
എ എം എം എയിൽ നിന്ന് ദിലീപിനെ പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണൻസിന്റെ ചീത്തപ്പേര് പോകില്ല.
— N.S. Madhavan (@NSMlive) January 11, 2022
എന്നാൽ, താരസംഘടനാ ഭാരവാഹികൾക്കിടയിൽ തന്നെ വ്യത്യസ്‌തങ്ങളായ അഭിപ്രായങ്ങളാണ് ഇക്കാര്യത്തിലുള്ളത്. അദ്ദേഹം ഇപ്പോൾ സംഘടനയിൽ ഇല്ലെന്നും സ്വയം രാജി വച്ച് പുറത്തു പോയതാണെന്ന് പറയുന്നവരും സംഘടന അന്നേ പുറത്താക്കിയതാണ് എന്നു പറയുന്നവരുമുണ്ട്.
എന്തായാലും ജാമ്യം കിട്ടി പുറത്തു വന്നതോടെ ദിലീപിനെ തിരികെയെടുക്കാം എന്ന് സംഘടന തീരുമാനിച്ചിരുന്നു. അതിൽ പ്രതിഷേധിച്ചാണ് ഡബ്ല്യു സിസി അംഗങ്ങളായ പാർവതിയും റിമ കല്ലിങ്കലും രമ്യാനമ്പീശനും ഗീതു മോഹൻദാസും എഎംഎംഎയിൽ നിന്നും രാജി വച്ച് പുറത്തുപോയത്. അടുത്തിടെ ചേർന്ന താരസംഘടനയുടെ ജനറൽ ബോഡി മീറ്റിംഗിലും ദിലീപ് പങ്കെടുത്തിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |