തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകാനുള്ള നിർദ്ദേശം സിൻഡിക്കേറ്റംഗങ്ങളുമായി ചർച്ച ചെയ്തപ്പോൾ നിരസിച്ചതായി വാക്കാൽ അറിയിച്ചപ്പോൾ, ഇക്കാര്യം എഴുതിത്തന്നിട്ട് രാജ്ഭവൻ വിട്ടുപോയാൽ മതിയെന്ന് ഗവർണർ പറഞ്ഞതായി കേരള സർവകലാശാലാ വൈസ്ചാൻസലർ ഡോ.വി.പി.മഹാദേവൻ പിള്ള ഇന്നലെ ചേർന്ന അടിയന്തര സിൻഡിക്കേറ്റ് യോഗത്തിൽ വെളിപ്പെടുത്തി.
സിൻഡിക്കേറ്റ് വിളിച്ച് ഒരിക്കൽ കൂടി ചർച്ച ചെയ്യാമെന്ന് താൻ പറഞ്ഞെങ്കിലും , ഇപ്പോൾ തന്നെ എഴുതി നൽകൂ എന്നാണ് ഗവർണർ പറഞ്ഞത്. സിൻഡിക്കേറ്റ് യോഗം വിളിച്ച് രാഷ്ട്രപതിയുടെ ഡി-ലിറ്റ് ചർച്ച ചെയ്തില്ലെന്ന് അറിയിച്ചപ്പോൾ ഗവർണർ ക്ഷോഭിച്ചു. നിരവധി സുരക്ഷാ സംവിധാനങ്ങളുള്ള രാജ്ഭവനിൽ വച്ച് ഇത്തരമൊരു അനുഭവമുണ്ടായപ്പോൾ മനസ് പതറിപ്പോയി.രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകാനുള്ള നിർദ്ദേശം തന്റേതല്ലെന്ന് വരുത്തിതീർക്കാൻ ഗവർണർ കൗശലം കാട്ടി. വൈസ്ചാൻസലറുടെ അഭിപ്രായമായി സിൻഡിക്കേറ്റിൽ അവതരിപ്പിക്കണമെന്നും പറഞ്ഞു. ഗവർണറുടെ വാക്കാലുള്ള നിർദ്ദേശം സിൻഡിക്കേറ്റംഗങ്ങളുമായി ചർച്ച ചെയ്തെന്ന് പറഞ്ഞത് അദ്ദേഹത്തെ ചൊടിപ്പിച്ചു. ഇതിന്റെ പേരിൽ ചാൻസലർ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിലെ പരിഭവവും വി.സി പങ്കു വച്ചു.
വൈസ്ചാൻസലർ ഗവർണർക്ക് നൽകിയ കത്ത് ചോർത്തിയതും , വി.സിയെ വ്യക്തിഹത്യ നടത്തിയതും ശരിയായില്ലെന്ന് സി.പി.ഐ പ്രതിനിധി അഡ്വ. എ.അജികുമാർ വിമർശിച്ചു .വെള്ളക്കടലാസിൽ ഗവർണർക്ക് കത്തെഴുതിയ വി.സിയുടെ നടപടിയിൽ ഔചിത്യക്കുറവുണ്ടെന്ന് യു.ഡി.എഫ് അംഗം ആർ.അരുൺകുമാർ പറഞ്ഞു. രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകുന്നത് പ്രോട്ടോക്കോൾ ലംഘനമാവുമെന്ന് കണ്ട്, വിവാദമൊഴിവാക്കാനാണ് സിൻഡിക്കേറ്റിൽ വയ്ക്കാതെ വി.സി അനൗദ്യോഗിക ചർച്ച നടത്തിയതെന്ന് സി.പി.എം അംഗം കെ.എച്ച്.ബാബുജാൻ പറഞ്ഞു. രാഷ്ട്രപതിയായിരിക്കെ കെ.ആർ.നാരായണന് ഡി-ലിറ്റ് നൽകാനുള്ള സെനറ്റിന്റെ തീരുമാനം, പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി രാഷ്ട്രപതിഭവൻ നിരസിക്കുകയായിരുന്നു. രാഷ്ട്രപതി റാംനാഥ് കോവിന്ദിന് 2018ൽ ഡോ.വൈ.എസ്.പാർമാർ യൂണിവേഴ്സിറ്റി ഡോക്ടർ ഒഫ് സയൻസ് നൽകാൻ തീരുമാനിച്ചെങ്കിലും രാഷ്ട്രപതി അത് സ്വീകരിച്ചില്ലെന്നും സിൻഡിക്കേറ്റ് വിലയിരുത്തി.
പ്രോട്ടോക്കോളും
ചർച്ചയായി
രാഷ്ട്രത്തലവനായ രാഷ്ട്രപതിക്ക് സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകുന്നത് പ്രോട്ടോക്കോൾ ലംഘനവും അദ്ദേഹത്തോടുള്ള അനാദരവുമാകും.
സർവകലാശാലാ ചട്ടപ്രകാരം ഡി-ലിറ്റ് സ്വീകരിക്കേണ്ടവരെ വൈസ്ചാൻസലറുടെ ഓഫീസിലാണ് ആദ്യം ഇരുത്തേണ്ടത്. അവിടെ നിന്ന് ആനയിച്ച് സെനറ്റ് ഹാളിലെത്തിച്ച് സദസിൽ ഇരുത്തണം.
ഗവർണറും വൈസ്ചാൻസലറും അതിനു ശേഷം വേദിയിലെത്തും. വേദിയിലിരുന്നാണ് ചാൻസലർ ഡി-ലിറ്റ് ബിരുദത്തിൽ ഒപ്പിടുന്നത്.
രാഷ്ട്രപതിയുടെ കീഴുദ്യോഗസ്ഥായ ഗവർണറാണ് ബിരുദം സമ്മാനിക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |