SignIn
Kerala Kaumudi Online
Saturday, 27 April 2024 9.19 AM IST

ഇന്ധനവിലക്കുറവ് ശാപമായി: മാഹി കടക്കണോ,​ ഭാഗ്യം വേണം

mahe
മാഹിയിലെ ഗതാഗതക്കുരുക്കിന്റെ ദൃശ്യം

മാഹി: ഇന്ധനവിലയിൽ കേരളത്തിൽ നിന്നുള്ള വലിയ വ്യത്യാസം മാഹിയെ മരണക്കുരുക്കിലാക്കുന്നു.ദേശീയ പാതയിലൂടെ കണ്ണൂരിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് കടന്നുപോവുന്ന യാത്രക്കാർ എങ്ങനെയെങ്കിലും ഒന്നുകടന്നുകിട്ടിയാൽ മതിയെന്ന പ്രാർത്ഥനയിലാണ് ഇവിടേക്ക് പ്രവേശിക്കുന്നത്.
മാഹിപ്പാലം ജംഗ്ഷനലിലെ പതിവ് ഗതാഗതക്കുരുക്കിൽ നിന്നും ഒരുവിധം രക്ഷപ്പെട്ടാൽ മുണ്ടോക്ക് ജംഗ്ഷനിൽ കുടുങ്ങും. അവിടെ നിന്നും കയറ്റം കയറി നേരെ ആശുപത്രി ജംഗ്ഷൻ എത്തിയാൽ പൂഴിത്തല വരെയുള്ള ഭാഗം മറികടന്നു കിട്ടണമെങ്കിൽ ദൈവം കനിയണം. വെറും ഒരു കിലോമീറ്റർ കടക്കാൻ മുക്കാൽ മണിക്കൂറെങ്കിലും വേണ്ടിവരും.

ഇന്ധനവിലക്കുറവ് വന്നതോടെ ഇവിടെയുള്ള ആറ് പെട്രോൾ പമ്പുകളിലും തിരക്കോടു തിരക്കാണ്.തലശ്ശേരി,​വടകര ഭാഗത്തുള്ള വാഹനങ്ങൾക്ക് പുറമെ ദേശീയപാത വഴി കടന്നുപോകുന്ന എല്ലാ വാഹനങ്ങളും ഇവിടെ നിന്നാണ് ഇന്ധനം നിറക്കുന്നത്. പമ്പിൽ നിന്നുള്ള വാഹനങ്ങളുടെ നിലയ്ക്കാത്ത ക്യൂ റോഡുകളിലേക്ക് നീളുന്നത് ഗതാഗത തടസ്സമുണ്ടാക്കുന്നുണ്ട്. നിരന്നു കിടക്കുന്ന മദ്യശാലകളിൽ നിന്ന് കുറഞ്ഞവിലയിൽ കിട്ടുന്ന മദ്യം കഴിക്കാനെത്തുന്നവരുടെ വാഹനങ്ങളും കൂടിയാകുമ്പോൾ കുരുക്ക് സമ്പൂർണം.

പൂഴിത്തല മുതൽ ഹോസ്പിറ്റൽ ജംഗ്ഷൻ വരെയുള്ള പെട്രോൾ പമ്പുകളിലേക്ക് അമിതമായി വാഹനങ്ങൾ വരുന്നതും പൂഴിത്തലയിലെ രണ്ടു പമ്പുകളിലെ വാഹനങ്ങളുടെ ക്യുവും തിരക്കിന് ആക്കം കൂട്ടുന്നു.. അനധികൃത പാർക്കിംഗ് നിയന്ത്രിക്കാനോ, ഇന്ധനം നിറയ്ക്കാൻ റോഡിൽ ക്യൂ നില്ക്കുന്ന വാഹനങ്ങളെ മറ്റു പമ്പുകളിലേക്ക് വഴി തിരിച്ചു വിടാനോ അധികൃതർ നടപടിയെടുക്കാത്തതും ദേശീയപാതയിൽ വാഹനങ്ങളെ കുരുക്കുകയാണ്.


രാത്രിയിലും യാത്രയില്ല
രാത്രികാലങ്ങളിൽ പ്രധാനമായും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചരക്കുലോറികളുടെ പിടിയിലാണ് മാഹി. ഡീസൽ അടിക്കാൻ ക്യൂവിലുള്ള ലോറികളേയും മറ്റും മറികടന്ന് റെയിൽവേ സ്റ്റേഷൻ റോഡ് വഴി പോകാമെന്ന് കരുതിയാൽ ഇവിടെ റോഡ് പകുതി അടച്ചിട്ടുണ്ടാകും. എയർപോർട്ടിലേക്ക് അടക്കം അത്യാവശ്യയാത്ര ചെയ്യുന്നവർ സ്വയം പഴിച്ചാണ് ഇവിടെ സമയം തള്ളിനീക്കുന്നത്.

പ്രതീക്ഷ ദേശീയപാതയിൽ
മുഴപ്പിലങ്ങാട് അഴിയൂർ നിർദ്ദിഷ്ട ദേശീയ പാത യാഥാർത്ഥ്യമായാൽ മാഹിയിലെ കുരുക്ക് ഒരുപരിധി വരെ ഇല്ലാതാകുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. മയ്യഴി ടൗണിലെ കയറ്റിറക്കങ്ങളും, വളവുതിരിവുകളുമുള്ള ഇടുങ്ങിയ പാതയിലെ കുരുക്കിന് മറ്റൊരു പരിഹാരമില്ലെന്ന് അധികൃതരും പറയുന്നു.

കോഴിക്കോട് ഭാഗത്തേക്കുള്ള ചരക്ക് വാഹനങ്ങൾ മാഹി മുണ്ടോക്കിൽ നിന്ന് ബുൾവാർ റോഡ്, ചൂടിക്കോട്ട വഴി തിരിച്ചുവിടുകയും തിരിച്ച് തലശ്ശേരിക്ക് വരുമ്പോൾ ആശുപത്രി ജംഗ്ഷൻ, ടഗോർ പാർക്ക് വഴി തിരിച്ച് വിടുകയും ചെയ്താൽ ഒരു പരിധി കുരുക്കി് ഒഴിവാക്കാം. വിലക്കുറവിൽ ഇന്ധനമടിക്കാനെത്തുന്ന വാഹനങ്ങളുടെ ക്യൂറോഡിലേക്ക് നീളാത്ത വിധം ക്രമീകരിക്കാൻ പമ്പ് അധികൃതരും പൊലീസും തയ്യാറാകണം-

സിദ്ധീഖ് പളളൂർ,​ടാക്സി ഡ്രൈവർ, മാഹി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.