തിരുവനന്തപുരം: ഈ വർഷത്തെ പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ സ്കോളർഷിപ്പിനുള്ള പിന്നാക്ക വിഭാഗക്കാരായ 2.5 ലക്ഷത്തിലേറെ വിദ്യാർത്ഥികളുടെ അപേക്ഷകൾ പട്ടികജാതി വികസന വകുപ്പിന്റെ നിസ്സഹകരണം കാരണം വഴിയാധാരമായി. ഹയർ സെക്കൻഡറി മുതൽ ബിരുദാനന്തര ബിരുദം വരെയും എൻജിനിയറിംഗ്, സാങ്കേതിക കോഴ്സുകളിലും പ്രവേശനം നേടിയ എസ്.ഇ.ബി.സി, ഒ.ബി.സി, ഒ.ഇ.സി വിദ്യാർത്ഥികൾക്കാണ് ഈ ദുർഗതി. മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനം കൂടി പൂർത്തിയാകുന്നതോടെ അപേക്ഷകൾ 3.5 ലക്ഷം കവിയും.
സ്കോളർഷിപ്പിനായി പ്രതിവർഷമെത്തുന്ന അഞ്ചു ലക്ഷത്തിലധികം അപേക്ഷകൾ കഴിഞ്ഞ വർഷം വരെ കൈകാര്യം ചെയ്തിരുന്നത് പട്ടികജാതി വകുപ്പാണ്. അപേക്ഷകളിൽ 3.5 ലക്ഷത്തോളവും പിന്നാക്ക വിദ്യാർത്ഥികളുടേത്. 2011-ൽ രൂപീകരിച്ച സംസ്ഥാന പിന്നാക്കക്ഷേമ വകുപ്പിന് വിരലിലെണ്ണാവുന്ന ജീവനക്കാരേയുള്ളൂ. ജില്ലാ ഓഫീസുകൾ പോലുമില്ല. അതു കാരണം പട്ടികജാതി വികസന വകുപ്പിനെ ചുമതലയേല്പിച്ചു.
എന്നാൽ, പിന്നാക്ക വിദ്യാർത്ഥികളുടെ അപേക്ഷകൾ അവരുടെ വകുപ്പു തന്നെ കൈകാര്യം ചെയ്യട്ടെയെന്ന കടുംപിടിത്തത്തിലാണ് പട്ടിജാതി വകുപ്പ്. കഴിഞ്ഞ ജൂൺ മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയുള്ള പിന്നാക്കക്കാരുടെ അപേക്ഷകൾ തിരിച്ചയയ്ക്കുകയാണ്. പിന്നാക്ക വികസന വകുപ്പും കൈയൊഴിഞ്ഞതോടെ ഹോസ്റ്റൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിർദ്ധന കുട്ടികളാണ് ധനസഹായമില്ലാതെ വലയുന്നത്.
പണിയില്ലാതെ നൂറോളം ജീവനക്കാർ
പട്ടികജാതി വികസന വകുപ്പിലെ 1200-ലധികം ജീവനക്കാരിൽ നൂറോളം പേരെ സ്കോളർഷിപ്പ്, ലംപ്സം ഗ്രാന്റ് അപേക്ഷകൾ കൈകാര്യം ചെയ്യാൻ മാത്രമായി നിയോഗിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ഓഫീസറും ജൂനിയർ സൂപ്രണ്ടും കുറഞ്ഞത് അഞ്ച് ക്ലർക്കുമാരുമുണ്ട്. പിന്നാക്ക അപേക്ഷകൾ സ്വീകരിക്കാതെ വന്നതോടെ, പ്രതിവർഷം കൈകാര്യം ചെയ്യുന്ന അപേക്ഷകൾ അഞ്ചു ലക്ഷത്തിൽ നിന്ന് ഒന്നര ലക്ഷമായി കുറഞ്ഞു. കാര്യമായ പണിയില്ലാതെ സമയം കൊല്ലുകയാണ് പല ജീവനക്കാരും.
മന്ത്രിയുടെ ഉത്തരവും കാറ്റിൽപ്പറത്തി
പ്രശ്നം രൂക്ഷമായതോടെ പിന്നാക്ക വിഭാഗ വികസന വകുപ്പിന് 14 ജില്ലകളിലും ഓഫീസും തസ്തികകളും അനുവദിക്കുന്നതു വരെ പിന്നാക്ക വിദ്യാഭ്യാസ ആനുകൂല്യ വിതരണം പട്ടികജാതി വകുപ്പു തന്നെ നിർവഹിക്കണമെന്ന് കഴിഞ്ഞ സെപ്തംബർ 16- ന് വകുപ്പ് അഡിഷണൽ സെക്രട്ടറി ഉത്തരവിറക്കി. മന്ത്രി കെ.രാധാകൃഷ്ണന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത്. എന്നിട്ടും കാര്യങ്ങൾ പഴയ പടി.
വിദ്യാഭ്യാസ ഗ്രാന്റ്
(പ്രതിവർഷം)
എസ്.ഇ.ബി.സി- ഒ.ബി.സി: ഹയർ സെക്കൻഡറി- 1600 രൂപ, ഡിഗ്രി-1600 രൂപ, പി.ജി, പ്രൊഫഷണൽ- സ്റ്റൈപ്പെൻഡ് 4000, ലംപ്സം ഗ്രാന്റ്- 1000, ഹോസ്റ്റൽ ഫീസ്- 5000.
ഒ.ഇ.സി: ഹയർ സെക്കൻഡറി, ഡിഗ്രി- സ്റൈപ്പെൻഡ്- 8000, ലംപ്സം ഗ്രാന്റ്- 1400, പി.ജി- സ്റൈപ്പെൻഡ്- 8000, ലംപ്സം ഗ്രാന്റ്- 1900, പ്രൊഫഷണൽ- സ്റ്റൈപ്പെൻഡ്- 8000, ലംപ്സം ഗ്രാന്റ്- 1400- 3800, ഹോസ്റ്റൽ ഫീസ്: 5000.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |