സെഞ്ച്വറികൊണ്ട് വിമർശകരുടെ വായടപ്പിച്ച് റിഷഭ് പന്ത്
മൂന്നാം ടെസ്റ്റിൽ 212 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 101/2
രണ്ട് ദിവസവും എട്ടു വിക്കറ്റും ശേഷിക്കേ ഇനി വേണ്ടത് 111റൺസ് മാത്രം
കേപ്ടൗൺ : തന്റെ അക്രമണോത്സുക ബാറ്റിംഗ് ശൈലിയെ വിമർശിച്ചവർക്ക് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലെ തകർപ്പൻ സെഞ്ച്വറികൊണ്ട് യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത് (100*)നൽകിയ മറുപടിക്കും പരമ്പരത്തോൽവിയിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാനാവുമെന്ന് തോന്നുന്നില്ല.
കേപ്ടൗണിൽ 212 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ആതിഥേയർ മൂന്നാം ദിനം കളി നിറുത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101റൺസ് എന്ന നിലയിലാണ്.രണ്ട് ദിവസവും എട്ടുവിക്കറ്റുകളും കയ്യിലിരിക്കേ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 111 റൺസ് കൂടി മതി. രണ്ടാം ടെസ്റ്റിൽ സമാനമായ രീതിയിൽ ചേസ് ചെയ്ത് ജയിച്ച ആതിഥേയർക്ക് ഇന്ന് വിജയിക്കാനായാൽ 2-1ന് പരമ്പരയും സ്വന്തമാക്കാം.
13 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡുമായി ഇറങ്ങിയ ഇന്ത്യ മൂന്നാം ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സിൽ 198 റൺസിന് ആൾഒൗട്ടായപ്പോൾ റിഷഭ് പന്ത് 139 പന്തുകളിൽ ആറുഫോറും നാലുസിക്സുമടക്കം നേടിയ 100 റൺസുമായി പുറത്താകാതെ നിന്നു. ചേസിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് എയ്ഡൻ മാർക്രമിനെ(16)യും ഡീൻ എൽഗാറിനെയുമാണ് (30) നഷ്ടമായത്. 48 റൺസുമായി കീഗൻ പീറ്റേഴ്സൺ ക്രീസിലുള്ളതാണ് ആതിഥേയ പ്രതീക്ഷ.
രണ്ടാം ഇന്നിംഗ്സിൽ 29 റൺസ് എടുത്ത വിരാട് കൊഹ്‌ലിയും 10 റൺസ് നേടിയ കെ.എൽ രാഹുലും റിഷഭും കഴിഞ്ഞാൽ ഇന്ത്യൻ സ്കോർ ബോർഡിൽ രണ്ടക്കം കടന്നത് എക്സ്ട്രാസുകൾ(28) ആയിരുന്നു. ആദ്യ ഇന്നിംഗ്സിൽ 223 റൺസ് നേടിയിരുന്ന ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഒന്നാം ഇന്നിംഗ്സിൽ 210നാണ് ആൾഒൗട്ടാക്കിയിരുന്നത്. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളിനിറുത്തുമ്പോൾ 57/2 എന്ന നിലയിലായിരുന്നു. ഇന്നലെ ബാറ്റിംഗ് പുനരാരംഭിക്കാനെത്തിയ ഇന്ത്യയെ തുടക്കത്തിലേ തളർത്തിയ ആതിഥേയ ബൗളർമാർക്ക് മുന്നിൽ പൊരുതിനിന്ന റിഷഭും കൊഹ്‌ലിയുമാണ് ഇന്ത്യയെ 198ലെത്തിച്ചത്.
തലേന്നത്തെ സ്കോറിൽത്തന്നെ ഇന്ത്യയ്ക്ക് ഇന്നലെ ചേതേശ്വർ പുജാരയെ(9) നഷ്ടമായി.ഒരു റൺസ് കൂടിചേർത്തപ്പോൾ അജിങ്ക്യ രഹാനെയും (1) മടങ്ങിയതോടെ ഇന്ത്യ 58/4 എന്ന നിലയിലായി. തുടർന്ന് ക്രീസിലൊരുമിച്ച കൊഹ്‌ലിയും റിഷഭും ചേർന്ന് അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 94 റൺസാണ് ഇന്ത്യൻ ഇന്നിംഗ്സിന് അടിത്തറയായത്. ഇരുവരും ചേർന്ന് ലഞ്ചിന് 130/4 എന്ന നിലയിലെത്തിച്ചു. രണ്ടാം ടെസ്റ്റിൽ വമ്പൻ ഷോട്ടിന് ശ്രമിച്ച് പുറത്തായ റിഷഭിനെതിരെ മുൻ ഇന്ത്യൻ നായകൻ സുനിൽ ഗാവസ്കറടക്കം കടുത്ത വിമർശനമുയർത്തിയിരുന്നു. എന്നാൽ തന്റെ ശൈലിയിൽ ഒരു മാറ്റവും വരുത്താതെ അതിവേഗത്തിൽ സ്കോർ ചെയ്യാനാണ് റിഷഭ് ഇന്നലെയും ശ്രമിച്ചത്.58 പന്തുകളിൽ നിന്ന് അർദ്ധ സെഞ്ച്വറി തികച്ച റിഷഭിന് ടീം സ്കോർ 152 ലെത്തിയപ്പോൾ വിരാടിന്റെ പിന്തുണ നഷ്ടമായി. 143 പന്തുകൾ നേരിട്ട ഇന്ത്യൻ ക്യാപ്ടനെ ലുംഗി എൻഗിഡിയാണ് പുറത്താക്കിയത്.
ഇതോടെ ഒരറ്റത്ത് വിക്കറ്റുകൾ പൊഴിയാൻ തുടങ്ങി. എന്നാൽ മറ്റേയറ്റത്ത് റിഷഭ് സെഞ്ച്വറിക്ക് വേണ്ടി പൊരുതാൻ തുടങ്ങി.രവി ചന്ദ്രൻ അശ്വിൻ(7),ശാർദ്ദൂൽ താക്കൂർ(5) ഉമേഷ് യാദവ്,(0),ഷമി (0) എന്നിവർ പുറത്തായപ്പോൾ അവസാന വിക്കറ്റിൽ ജസ്പ്രീത് ബുംറയെ കൂട്ടുനിറുത്തിയാണ് റിഷഭ് തന്റെ കരിയറിലെ നാലാം ടെസ്റ്റ് സെഞ്ച്വറിയിലെത്തിയത്. 133 പന്തുകളാണ് മൂന്നക്കം തികയ്ക്കാൻ വേണ്ടിവന്നത്. ബുംറയെ പുറത്താക്കി ജാൻസണാണ് ഇന്ത്യൻ ഇന്നിംഗ്സിന് കർട്ടനിട്ടത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജാൻസൺ നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ റബാദയും എൻഗിഡിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |