ലഹോർ: തങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ സുരക്ഷാ നയം പ്രസിദ്ധപ്പെടുത്തി പാകിസ്ഥാൻ. പ്രദേശത്ത് സമാധാനം നിലനിർത്തുന്നതിനും കൂടുതൽ സാമ്പത്തിക ബന്ധങ്ങൾ രൂപീകരിക്കുന്നതിനും ചിരകാലശത്രുക്കളായ ഇന്ത്യയുമായി മെച്ചപ്പെട്ട ബന്ധം രൂപീകരിക്കുന്നതിനും പ്രാധാന്യം നൽകുന്നതാണ് പാകിസ്ഥാന്റെ സുരക്ഷാ നയം. വിവിധ വിഭാഗങ്ങളിൽ നിന്നുമുള്ള നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് രൂപം നൽകിയ നയം ഏഴു വർഷം എടുത്താണ് പൂർണാവസ്ഥയിലായത്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കാണ് നയത്തിൽ പ്രഥമ പരിഗണന നൽകിയിരിക്കുന്നത്.
പുതുതായി രൂപീകരിച്ച സുരക്ഷാ നയം മികച്ച രീതിയിൽ നടപ്പാക്കാൻ സാധിച്ചാൽ പാകിസ്ഥാന്റെ സാമ്പത്തിക രംഗത്തിന് വലിയ സംഭാവനകൾ നൽകാൻ സഹായിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. രാജ്യത്തിന്റെ സൈനിക മേധാവികൾ ഉൾപ്പെടെയുള്ള വിദഗ്‌ദ്ധരുടെ മേൽനോട്ടത്തിൽ രൂപീകരിച്ച സുരക്ഷാ നയം അതീവ രഹസ്യമായി സൂക്ഷിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്ത്യയുൾപ്പെടെയുള്ള അയൽരാജ്യങ്ങളുമായി സൗഹൃദ അന്തരീക്ഷം നിലനിർത്തുന്നതിനും സുരക്ഷാ നയത്തിൽ മുൻഗണന നൽകുന്നുണ്ട്. ഇതിലൂടെ പാകിസ്ഥാനെ ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ ഒരു സാമ്പത്തിക ഹബ്ബായി അവതരിപ്പിക്കാനും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക രംഗം മെച്ചപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |