ഹരിപ്പാട്: സഹോദരഭാര്യയോടൊപ്പം സ്കൂട്ടറിന് പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്ന യുവതി കണ്ടെയ്‌നർ ലോറിയുടെ പിൻചക്രം കയറി അതിദാരുണമായി മരിച്ചു. നങ്ങ്യാർകുളങ്ങര കന്നേൽ തെക്കതിൽ സുരേന്ദ്രൻ - സതിയമ്മ ദമ്പതികളുടെ മകൾ സുജയാണ് (ശാലിനി, 38) മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെ ദേശീയപാതയിൽ ഹരിപ്പാട് മാധവാ ജംഗ്ഷനിലായിരുന്നു അപകടം.
തൃശൂരിൽ ഹോം നഴ്സായ സുജ തലവേദനയെ തുടർന്ന് മൂന്നുദിവസം മുമ്പാണ് വീട്ടിലെത്തിയത്. സഹോദര ഭാര്യ സീനയുമൊത്ത് സ്കൂട്ടറിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെ കണ്ട് തിരികെ വരുമ്പോഴായിരുന്നു അപകടം. സ്കൂട്ടറിന്റെ ഹാൻഡിലിൽ കണ്ടെയ്നർ ലോറി തട്ടുകയായിരുന്നു. നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ സുജയുടെ ശരീരത്തിലൂടെ ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങി. സുജ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന സീനയ്ക്ക് നിസ്സാര പരിക്കേറ്റു. പൊലീസെത്തി മൃതദേഹം ഹരിപ്പാട് ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനൽകും. അൻവറാണ് ഭർത്താവ്. മകൻ: ആഷിക്.
അപകടത്തെ തുടർന്ന് നിറുത്താതെ പോയ ഹരിയാന രജിസ്ട്രേഷനിലുള്ള കണ്ടെയ്നർ ലോറി കരീലക്കുളങ്ങരയിൽ വച്ച് നാട്ടുകാർ തടഞ്ഞ് പൊലീസിൽ ഏല്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |