കൊച്ചി: കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പന്മാരാണ് സി.പി.എം നേതാക്കളെന്നും കൊലപാതക രാഷ്ട്രീയത്തിനെതിരായ അവരുടെ മുതലക്കണ്ണീർ, ചെകുത്താൻ വേദമോതും പോലെയാണെന്നും ബെന്നി ബഹനാൻ എം.പി. പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ ഭീഷണിപ്പെടുത്തിയും അധിക്ഷേപിച്ചും കെ.പി. അനിൽകുമാർ നടത്തിയ ജൽപനത്തെ അപലപിക്കാൻ പോലും സി.പി.എം നേതാക്കൾ തയ്യാറായിട്ടില്ല. കൂറ് മാറിയവർ കൂറ് തെളിയിക്കാൻ വേണ്ടി നടത്തുന്ന ഇത്തരം തരംതാണ പ്രസ്താവനകൾ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ എം.പി പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തെ കോൺഗ്രസ് പൂർണമായും തള്ളിപ്പറയുന്നു. അക്രമത്തിലൂടെയും എതിരാളികളെ കൊലപ്പെടുത്തുന്നതിലൂടെയും അധികാരം വെട്ടിപ്പിടിക്കുന്ന സംസ്‌കാരം കോൺഗ്രസിനില്ല. അക്രമവും കൊലപാതകവും നടത്തുകയും കൊലയാളികളെ സംരക്ഷിക്കുകയും ന്യായീകരിക്കുകയൂം ചെയ്യുന്നത് സി.പി.എമ്മാണ്.
കണ്ണൂരിലെ ക്രിമിനൽ സംഘത്തിന്റെ നേതാവ് കൂടിയായ പി. ജയരാജൻ സമാധാനത്തിന്റെ വെള്ളരി പ്രാവ് ചമയുന്നത് കേരളത്തിലെ ജനങ്ങൾ വിലയിരുത്തും. പാടത്തെ പണിക്ക് വരമ്പത്ത് കൂലി കൊടുക്കണമെന്ന് അണികളെ ആഹ്വാനം ചെയ്ത കോടിയേരി ബാലകൃഷ്ണനും കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രസ്താവനയിറക്കി സ്വയം അപഹാസ്യരാവുകയാണ്. ടി.പി വധക്കേസ്, ഫസൽ വധക്കേസ് തുടങ്ങിയവ ഉയർത്തി മുഖ്യമന്ത്രിയേയും ബെന്നി ബെഹനാൻ പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |