കോഴിക്കോട്: സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയ്ക്ക് നിയമ നിർമാണം വേണമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമായില്ലെന്ന വിഷയമാണ് ഡബ്ല്യൂസിസി കമ്മീഷന് മുന്നിൽ അവതരിപ്പിച്ചത്. അവർ ഉന്നയിച്ച വിഷയങ്ങൾ സർക്കാരിനെ അറിയിക്കുമെന്നും സതീദേവി പറഞ്ഞു.
എല്ലാതരത്തിലുമുള്ള തുല്യത ഉറപ്പുവരുത്തുന്നതിനായിട്ടുള്ള സംവിധാനം അനിവാര്യമാണ്. ഇതുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങൾ സർക്കാരിന് നൽകുമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ മാദ്ധ്യമങ്ങളോട് പറഞ്ഞു. പീഡനത്തിനിരയായ പെൺകുട്ടിക്ക് നീതി ഉറപ്പാക്കാൻ പൊതുസമൂഹം നല്ല പിന്തുണ നൽകണം. ഇന്നും ആ പെൺകുട്ടിയെ അധിക്ഷേപിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും സതീദേവി കൂട്ടിച്ചേർത്തു.
' ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ളത് കമ്മീഷനല്ല. അന്വേഷണ കമ്മീഷൻ നിയമപ്രകാരമുള്ള കമ്മീഷനല്ല. കമ്മിറ്റി റിപ്പോർട്ട് ആയതിനാൽ നിയമസഭയിൽ വയ്‌ക്കേണ്ടതില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടർ നടപടി സർക്കാരാണ് എടുക്കേണ്ടത്. നടപടിയെടുക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.'- വനിതാ കമ്മീഷൻ അദ്ധ്യക്ഷ വ്യക്തമാക്കി.
'നേരിട്ട് കണ്ട് സംസാരിക്കണമെന്ന് ഡബ്ല്യൂസിസി അംഗങ്ങൾ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സമയം നൽകിയത്. സിനിമാ മേഖലയിൽ നിലനിൽക്കുന്ന സ്ത്രീവിരുദ്ധതയ്ക്ക് എതിരായി ശക്തമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന ഒരു സംഘടനയാണിത്. തങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ഏറെക്കാലമായി അവർ ഉയർത്തിക്കൊണ്ടുവരുന്നുണ്ട്. അതിനൊന്നും പരിഹാരമുണ്ടായിട്ടില്ലെന്ന വിഷമമാണ് അവർ ഞങ്ങളോട് പങ്കുവച്ചത്. സിനിമാ നിർമാണ കമ്പനികൾക്കാണ് ഇതിന്റെ ഉത്തരവാദിത്തം. സമിതിയുണ്ടാക്കേണ്ടത് നിർമാണ കമ്പനിയുടെ ചുമതലയാണ്.'- സതീദേവി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |