കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വിദേശത്തും ഗൂഢാലോചന നടന്നു. കേസ് അന്വേഷണം അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമായിരുന്നു ഗൂഢാലോചനയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. കേസിലെ എട്ടാം പ്രതിയായ ദിലീപ് നടത്തിയ ഖത്തർ യാത്രകളുടെ വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിക്കും.
ജാമ്യവ്യവസ്ഥയിൽ ഇളവുനേടി രണ്ട് തവണ ദിലീപ് ഖത്തറിലേക്ക് പോയിട്ടുണ്ട്. ഈ സമയം അവിടെയുള്ള മലയാളി വ്യവസായി നടനെ പലതവണ സന്ദർശിച്ചിട്ടുണ്ട്. വിചാരണ ആരംഭിച്ച ശേഷം വ്യവസായി നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷിക്കും. ഈ വ്യവസായി തന്നെയാണോ സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞ വിഐപി എന്ന കാര്യത്തിൽ വ്യക്തതവരാനുണ്ട്.
വിഐപിയിലേക്കുള്ള അന്വേഷണം മൂന്ന് പേരിലാണ് എത്തിനിൽക്കുന്നത്. എറണാകുളം, പാലക്കാട്,കോട്ടയം സ്വദേശികളാണ് ഇവർ. സംവിധായകൻ പറഞ്ഞ വിഐപി താനല്ലെന്ന് കോട്ടയം സ്വദേശിയായ മെഹബൂബ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
വിഐപിയാണ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപിന് കൈമാറിയതെന്ന് സംവിധായകൻ ആരോപിച്ചിരുന്നു. ഈ ദൃശ്യങ്ങൾ ആരാണ് വിഐപിക്ക് കൈമാറിയതെന്ന് കണ്ടെത്തേണ്ടതുണ്ട്. വിഐപിക്കും ആക്രമിക്കപ്പെട്ട നടിയോട് ശത്രുതയുണ്ടെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |