സഹകരണ സംഘങ്ങൾ 'ബാങ്ക് ", 'ബാങ്കർ", 'ബാങ്കിംഗ്"എന്ന വാക്കുകൾ പേരിനൊപ്പം ഉപയോഗിക്കുന്നത് റിസർവ് ബാങ്ക് വിലക്കി. എന്നാൽ പണമിടപാട് നിയമപ്രകാരം ലൈസൻസുള്ളവർക്ക് 'ബാങ്കേഴ്സ്" (ഉദാ: 'എ ബി സി ബാങ്കേഴ്സ്") എന്ന് ചേർക്കുന്നത് നിഷിദ്ധമല്ല 'ബാങ്ക് ", 'ബാങ്കേഴ്സ്" എന്നീ വാക്കുകൾ പേരിനൊപ്പം ചേർത്തതിനെതിരെ നടപടിയെടുത്തപ്പോൾ ഇവർ ഹൈക്കോടതിയിൽ പോകുകയും കോടതി 'ബാങ്ക്", 'ബാങ്കിംഗ്" 'ബാങ്കർ", എന്നിങ്ങനെ ഉപയോഗിക്കുന്നതിനേ വിലക്കുള്ളൂ. 'ബാങ്കേഴ്സ് "എന്ന് പേരിൽ ചേർക്കുന്നതിന് തടസമില്ല എന്ന് വിധിക്കുകയുമാണുണ്ടായത്. അതിനാൽ സഹകരണ സംഘങ്ങൾക്കും 'ബാങ്കേഴ്സ്" എന്ന് ചേർത്തുകൂടെ എന്ന് ആലോചിക്കാവുന്നതാണ്.
ഇന്നത്തെ പ്രശ്നം എന്നാൽ പേരിലല്ല പ്രവൃത്തിയിലാണ് . സംഘങ്ങളിൽ പണം നിക്ഷേപിച്ചവർ അത് മുക്കാൻ കൂട്ടുനിന്നവരോട് സഹകരിക്കേണ്ട 'ഗതികെട്ട സഹകാരി"കളാകേണ്ട അവസ്ഥ ചിലയിടത്ത് വന്നിരിക്കുന്നു. ലക്ഷങ്ങൾ നിക്ഷേപമായി നല്കിയ ശേഷം 5,000 രൂപയ്ക്കോ 10,000 രൂപയ്ക്കോ ക്യൂ നിൽക്കേണ്ട ഗതികേട് സഹകാരിക്കല്ലാതെ മറ്റാർക്കാണുള്ളത്. കരുവന്നൂർ ഒരു ഉദാഹരണം മാത്രം. നിക്ഷേപകർക്ക് ഒരുരൂപ പോലും നഷ്ടപ്പെടില്ലെന്ന് ആണയിടുന്നവർക്ക് ഒന്നും ചെയ്യാനാവുന്നില്ല എന്നതാണ് വാസ്തവം. അമ്പത് ലക്ഷത്തിൽ കൂടുതൽ രൂപ ഒരു സഹകരണ സ്ഥാപനത്തിൽ നിക്ഷേപിച്ച വീട്ടമ്മ നിയമോപദേശം തേടി എന്നെ സമീപിക്കുകയുണ്ടായി. കേസിന് പോയപ്പോൾ വന്ന മറുപടി ഇങ്ങനെ: ഇപ്രകാരം ഒരു നിക്ഷേപം ആ സ്ഥാപനം സ്വീകരിച്ചതായി കാണുന്നില്ല! ഇത്തരം പ്രതിരോധം ആരെയാണ് ആശ്ചര്യപ്പെടുത്താത്തത്. നിരവധി നിക്ഷേപകരിൽ ഒരാൾ മാത്രമാണ് മേല്പറഞ്ഞ നിക്ഷേപം തിരിച്ചുകിട്ടാത്ത വീട്ടമ്മ. എവിടെയാണ് ചീഞ്ഞുനാറുന്നത്? വ്യക്തമാകുന്ന ചില കാര്യങ്ങളുണ്ട്. നിലവിലുള്ള സംസ്ഥാന സഹകരണ നിയമം നിക്ഷേപകരക്ഷയ്ക്ക് പര്യാപ്തമല്ല. കാര്യമായ മാറ്റങ്ങൾ അനിവാര്യം.
ഒരനുഭവത്തോടെ തുടങ്ങാം. കുറച്ചുവർഷം മുമ്പാണ്. തൃശൂരിലെ കോടികൾ വിറ്റുവരവുള്ള ഒരു സഹകരണ സ്ഥാപനത്തിന്റെ നികുതി നിർണയ അധികാരി എന്ന നിലയിൽ നികുതി കുടിശിക അടയ്ക്കാൻ ഞാൻ നോട്ടീസ് നല്കി. എന്നാൽ ഇങ്ങനെ ഒരു നികുതിബാദ്ധ്യതയുള്ള കാര്യം അറിയില്ലെന്നും ഒാഡിറ്റിംഗിൽ ഇത് ആരും ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും സംഘത്തിന്റെ മറുപടി. ഞാൻ ഇവരുടെ ഒാഡിറ്റിംഗ് വിഭാഗത്തിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനെ വിളിച്ചു. മറുപടി വിചിത്രമായിരുന്നു, ''സർ, ഇപ്രകാരം നികുതിബാദ്ധ്യത വരുംവിധമുള്ള നിയമഭേദഗതി ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.""ഒാഡിറ്റിംഗ് ഗുണപരമല്ലെന്നും സംസ്ഥാന ബഡ്ജറ്റിലൂടെ വരുന്ന ഒരു വിവരം പോലും അപ്ഡേറ്റ് ചെയ്യാതെയും മനസിലാക്കാൻ ശ്രമിക്കാതെയും യാന്ത്രിക പ്രവർത്തനം നടത്തുന്നു എന്നുമല്ലേ ഇതിനർത്ഥം. ഫലം, മൂന്ന് വർഷത്തെ കുടിശികയും പലിശയും പിഴയുമടക്കം ലക്ഷക്കണക്കിന് രൂപ ബാദ്ധ്യത വരികയും ജപ്തി നടപടികൾ നേരിടേണ്ടിവന്ന് സംഘം സാമ്പത്തിക തകർച്ചയിലേക്ക് നീങ്ങുകയും ചെയ്തു. ഇങ്ങനെ സഹകരണ നിയമത്തിന്റെ പോരായ്മയും അത് കൈകാര്യം ചെയ്യുന്നവരുടെ കാര്യക്ഷമതയില്ലായ്മയും പലപ്പോഴും സംഘങ്ങളുടെ തകർച്ചയ്ക്കൊപ്പം നിക്ഷേപകർ വഞ്ചിതരാകുന്നതിനും കാരണമാകുന്നു.
രണ്ടാമതായി, സഹകരണസംഘം ഭരണസമിതികളിലെ രാഷ്ട്രീയാതിപ്രസരമാണ്. ഭരണസമിതി അംഗങ്ങൾ രാഷ്ട്രീയ യജമാനന്മാരുടെ ഏറാൻമൂളികളായി വഴിവിട്ട പ്രവർത്തനങ്ങളിലേക്ക് നീങ്ങുന്നു. നിയമവിരുദ്ധമായ വായ്പകളിലേക്കും നടപടികളിലേക്കും വലിച്ചിഴയ്ക്കപ്പെടുന്നു. അതിനാൽ സഹകരണ നിയമത്തിൽ ഭേദഗതി വരുത്തി ഭരണസമിതി അംഗമായാൽ രാഷ്ട്രീയ പാർട്ടി അംഗത്വവും പ്രവർത്തനവും പാടില്ലെന്ന് കർശന വ്യവസ്ഥ വേണം. ജീവനക്കാർക്കും ഇത് ബാധകമാക്കണം. അവരുടെ പെരുമാറ്റ ചട്ടത്തിൽ ഇൗ വ്യവസ്ഥയും ഉൾപ്പെടുത്തണം.
മൂന്നാമതായി, വെട്ടിപ്പ് നടത്തി മുങ്ങുന്ന ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമെതിരെ ക്രിമിനൽ കേസ് എടുക്കുന്നതിനും പ്രോസിക്യൂട്ട് ചെയ്യുന്നതിനും വ്യക്തമായ വ്യവസ്ഥ സഹകരണ നിയമത്തിൽത്തന്നെ ഉൾപ്പെടുത്തണം. ഇക്കാര്യത്തിലുള്ള ദുർബലമായ വകുപ്പുകൾ ശക്തിപ്പെടുത്തണം. പലപ്പോഴും വകുപ്പുതല വിജിലൻസ് ദുർബലമാണ്.
നാലാമതായി, ഭരണസമിതി അംഗങ്ങളും ജീവനക്കാരും എല്ലാ വർഷവും തന്റെയും കുടുംബാംഗങ്ങളുടെയും ആസ്തി വിവരങ്ങൾ വെളിപ്പെടുത്താൻ വ്യവസ്ഥ കൊണ്ടുവരണം. തെറ്റായി വിവരം നല്കിയാൽ കടുത്ത ശിക്ഷയ്ക്കും വ്യവസ്ഥ വേണം. ഇവരുടെ സ്വത്തുക്കൾ കൈമാറ്റം ചെയ്യാൻ സഹകരണ രജിസ്ട്രാറുടെ ബാദ്ധ്യതാരഹിത പത്രം നിർബന്ധമാക്കണം. മറ്റൊന്ന്, സഹകരണ മേഖലയ്ക്കും വിവരാവകാശ നിയമം ബാധകമാക്കണം എന്നതാണ്. നിലവിൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ സഹകരണ മേഖല ഇല്ല.
ഇനിയൊന്നു ഒരു സംഘത്തിലെ നിക്ഷേപകരെ രക്ഷിക്കാനുള്ള പാക്കേജായി സംഘങ്ങളുടെയോ സർക്കാരിന്റെയോ ഫണ്ട് ഉപയോഗിച്ചുള്ള കൺസോർഷ്യം തികച്ചും നീതിരഹിതവും അശാസ്ത്രീയവുമാണ് എന്നതാണ്. ഒരു സംഘത്തിലെ ഭരണസമിതിയുടെ /ജീവനക്കാരുടെ വീഴ്ചകൊണ്ട് നിക്ഷേപം തിരിച്ചുകൊടുക്കാനാവാത്തതിന് മറ്റു സംഘങ്ങളിലെ സഹകാരികൾ നിക്ഷേപിച്ചിട്ടുള്ള പണത്തെയോ അഥവാ സർക്കാർ ഫണ്ടിനെയോ ആശ്രയിക്കുന്നത് ഏറ്റവും വലിയ ജനാധിപത്യ ധ്വംസനവും വഞ്ചനയുമാണ്. ചിലരുടെ കൊള്ളയ്ക്ക് പൊതുജനം പിഴ നല്കണം എന്നുവരുന്നത് അനീതിയാണ്.
അതുപോലെ സംഘം ജീവനക്കാരുടെ അടിസ്ഥാന യോഗ്യത സഹകരണ ബിരുദ/ഡിപ്ളോമയ്ക്കും പുറമേ കമ്പ്യൂട്ടർ വൈദഗ്ദ്ധ്യവും കൂടിയാവണം. കൂടാതെ സംസ്ഥാനത്ത് സഹകരണ നിക്ഷേപത്തിന് രണ്ടുലക്ഷം രൂപവരെ മാത്രമാണ് നിക്ഷേപക ഗാരന്റി സ്കീമിലൂടെ പരിരക്ഷയുള്ളത്. ഇൗ നാമമാത്രമായ സ്കീമിലേക്ക് തന്നെ പല സംഘങ്ങളും കൃത്യമായി വിഹിതം അടയ്ക്കുന്നില്ല. എവിടെയും കാര്യക്ഷമതാരാഹിത്യം നിലനില്ക്കുന്നു. ഫലത്തിൽ നിക്ഷേപകരുടെ രക്ഷയ്ക്ക് ആരുമില്ലാത്ത അവസ്ഥ. സംഘം സമിതിക്കോ ജീവനക്കാർക്കോ എതിരെ എന്തെങ്കിലും നടപടി വരുമ്പോഴേക്കും തട്ടിച്ച പണവും സ്വത്തുക്കളുമെല്ലാം പലവഴിക്ക് മറ്റൊരു ഇടത്ത് ബിനാമി സ്വത്തായോ നിക്ഷേപമായോ പല കൈകൾ മറിഞ്ഞിട്ടുണ്ടാവും എന്നതാണ് ഇന്നത്തെ അവസ്ഥ. നിയമ നടപടികൾ എങ്ങുമെത്താതെ നീണ്ടുപോകും. അതുകൊണ്ടുതന്നെ മുൻകരുതലാണ് പ്രധാനം. അതിനാൽ മേല്പറഞ്ഞ സഹകരണ രംഗത്തെ മാറ്റങ്ങളെങ്കിലും അടിയന്തരമായി കൊണ്ടുവരണം.
(ഹൈക്കോടതി അഭിഭാഷകനായ ലേഖകൻ നികുതിവകുപ്പ് മുൻ ഡെപ്യൂട്ടി കമ്മിഷണറാണ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |