ബണ്ടല്ല, പാലമാണ് പരിഹാരം
തൃക്കരിപ്പൂർ: ഇടയിലക്കാട് പുഴയെ തടഞ്ഞു നിർത്തുന്ന ബണ്ടുകൾ കടുത്ത പരിസ്ഥിതി പ്രശ്നത്തിനിടയാക്കുന്നുവെന്ന് വർഷങ്ങൾക്ക് മുമ്പെ കണ്ടെത്തിയിട്ടും പരിഹാരം അകലെ. 320 മീറ്ററോളം വീതിയുള്ള പുഴയിലാണ് കാൽ നൂറ്റാണ്ടു മുൻപ് ഗതാഗതസൗകര്യത്തിനായി ജനകീയ കൂട്ടായ്മ ബണ്ട് നിർമ്മിച്ചത്. തോണിയെ ആശ്രയിച്ചിരുന്ന ദ്വീപ് അന്ന് ഇതിനെ സ്വാഗതം ചെയ്തിരുന്നുവെങ്കിലും ബന്ദിയാക്കപ്പെട്ട പുഴവെള്ളം കടുത്ത പരിസ്ഥിതിപ്രശ്നങ്ങൾക്കാണ് ഇടയാക്കിയത്.
ബണ്ട് തങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്നതായി ഒടുവിൽ പരിസരവാസികൾ തിരിച്ചറിയുകയായിരുന്നു. വർഷകാലത്തെ മല വെള്ളപ്പാച്ചലിൽ ബണ്ടിന് വടക്കുവശത്ത് ചെളിയും പായലും മാലിന്യങ്ങളും അടിഞ്ഞുകൂടി. പിന്നാലെ കിണറുകളിലെ വെള്ളത്തിന് രുചിഭേദം തുടങ്ങി. പിന്നാലെ പുഴയുടെ സ്വാഭാവിക ഒഴുക്ക് പുനസ്ഥാപിക്കണമെന്നായി നാട്ടുകാർ. ഇന്നത്തെ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാടിന്റെ പരാതിയെ തുടർന്ന് മുല്ലക്കര രത്നാകരന്റെ നേതൃത്വത്തിലുള്ള നിയമസഭ പരിസ്ഥിതി കമ്മിറ്റി പരിശോധനക്കെത്തുകയും ചെയ്തു. പുഴയുടെ അവസ്ഥ നേരിൽ കണ്ട സംഘം ബണ്ടിന് പകരം പാലം നിർമ്മിക്കണമെന്ന് ശുപാർശ ചെയ്തു. മൂന്നു വർഷം മുമ്പുള്ള ഈ ശുപാർശ ഫണ്ടില്ലെന്ന കാരണത്താൽ വൈകുകയാണ്.
മാടക്കാൽ പഠിപ്പിച്ച പാഠം മറന്നോ?
മാടക്കാൽ പുഴക്ക് കുറുകെയുള്ള ബണ്ടും സമാനമായ ദുരിതമാണ് നാട്ടുകാർക്ക് നൽകുന്നത്. നീരൊഴുക്കു നിലച്ച പുഴ കെട്ടുനാറുന്ന അവസ്ഥയാണ് ഇവിടെ. ഉടുമ്പുന്തല ഭാഗത്തുള്ള നാട്ടുകാർ മാസങ്ങളോളം ദുരിതത്തിലായി. ഇവിടെയും വെള്ളത്തിൽ നിന്ന് ദുർഗന്ധം വമിക്കുകയാണ്. വെള്ളം ഉപയോഗിച്ചവർക്ക് ചൊറിച്ചിലും ഛർദ്ദിയുമാണ് നാട്ടുകാരുടെ അനുഭവം. ആരോഗ്യപ്രശ്നം ഉടലെടുത്തതോടെ പുഴയുടെ മദ്ധ്യത്തിൽ ബണ്ട് കീറി കൂറ്റൻ പൈപ്പ് കൾവർട്ടുകൾ സ്ഥാപിച്ചാണ് ഒഴുക്ക് പുനസ്ഥാപിച്ചത്. ഈ സാഹചര്യം ആവർത്തിക്കാതിരിക്കാനാണ് ഇടയിലക്കാട് ബണ്ട് മുറിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
മാടക്കാൽ ആവർത്തിക്കാതിരിക്കാനും പരിസ്ഥിതി പ്രശ്നം ഉടലെടുക്കാതിരിക്കാനും ബണ്ട് പൊളിച്ചു മാറ്റി തൃക്കരിപ്പൂർ പഞ്ചായത്തിലെ വെള്ളാപ്പിൽ നിന്നും ഇടയിലക്കാട് ദ്വീപിലേക്ക് റോഡു പാലം പണിയേണ്ടത് അനിവാര്യമാണ്-സത്താർ വടക്കുമ്പാട് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |