കോവളം: കോവളം മുട്ടയ്ക്കാട് ചിറയിൽ പതിനാലുകാരി കൊല്ലപ്പെട്ടത് ക്രൂരമർദ്ദനത്തിനൊടുവിലെന്ന് പൊലീസിന്റെ കണ്ടെത്തൽ. പ്രതികളായ വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി റഫീഖാ ബീവി (50) ഇവരുടെ സുഹൃത്തും പാലക്കാട് സ്വദേശിയുമായ അൽ അമീൻ(26), റഫീക്കയുടെ മകൻ ഷഫീക്ക്(23) എന്നിവർ പൊലീസിന് നൽകിയ മൊഴിയിൽ നിന്നാണ് നിർണായക വിവരങ്ങൾ പുറത്ത് വന്നത്. മുട്ടയ്ക്കാട് ചിറയിൽ ചരുവിളയിൽ ആനന്ദൻ ചെട്ടിയാരുടെയും ഗീതയുടെയും വളർത്തുമകളായ ഗീതുവാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ നാല് വർഷമായി ഗീതുവിന്റെ വീടിന് പുറകിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു പ്രതികൾ.
തലയുടെ മദ്ധ്യഭാഗത്ത് മൂർച്ചയില്ലാത്ത വസ്തുകൊണ്ടുള്ള അടിയേറ്റിരുന്നു. ഇതിന് പുറമേ തലയുടെ പിൻഭാഗത്ത് ഇടിയേറ്റതിനെത്തുടർന്നുണ്ടായ ക്ഷതവുമാണ് ബാലികയുടെ മരണത്തിന് കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. 13ഉം 16ഉം സെന്റിമീറ്റർ ആഴത്തിലുള്ള ആന്തരിക ക്ഷതങ്ങളാണ് ഉണ്ടായിരുന്നത്. അടിയുടെ ആഘാതത്തിൽ തലയോട്ടിയിൽ ക്ഷതമേറ്റിട്ടുണ്ട്. തലച്ചോറിലുണ്ടായ രക്തസ്രാവത്തിന്റെ തുടർച്ചയായി നീര് വ്യാപിച്ച് അബോധാവസ്ഥയിലായി ബാലികയ്ക്ക് മരണം സംഭവിച്ചുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ബാലികയെ നിരവധി തവണ പീഡിപ്പിച്ചതായും പ്രതിയായ ഷഫീക്ക് മൊഴി നൽകിയിട്ടുണ്ട്.
ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ റഫീഖ ബീവിയെയും മകനെയും ചോദ്യം ചെയ്യുന്നതിനിടെയാണ് ബാലികയുടെ കൊലപാതക വിവരം പുറത്തറിയുന്നത്. വീട്ടമ്മയുടെ മരണത്തിൽ വാടക വീടിന്റെ ഉടമസ്ഥനെ പൊലീസ് ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴിയാണ് ബാലികയുടെ കൊലപാതകത്തിലേക്ക് പൊലീസിനെ എത്തിച്ചത്. മകൻ കാരണം ഒരു പെണ്ണ് ചത്തു എന്ന് റഫീഖ തന്നോട് പറഞ്ഞിട്ടുള്ളതായി വീട്ടുടമ പറഞ്ഞു. ഇതേ തുടർന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പതിനാലുകാരിയുടെ മരണത്തെ കുറിച്ച് കൂടുതൽ വിവരം ലഭിച്ചത്. രണ്ട് കൊലപാതകങ്ങളും ഒരു വർഷത്തെ ഇടവേളയിൽ ഒരേ മാസത്തിലെ ഒരേ തീയതികളിലായാണ് നടന്നത്. ഇതിന് പിന്നിൽ എന്തെങ്കിലും ഉണ്ടോ എന്നതും ദുരൂഹമാണ്.
ബാലികയെ കൊലപ്പെടുത്തിയത് രക്ഷിതാക്കളാണെന്നായിരുന്നു ആദ്യ അന്വേഷണ സംഘത്തിന്റെ നിഗമനം.എന്നാൽ ഇവർ കുറ്റമേറ്റിരുന്നില്ല. തുടർന്നാണ് റഫീഖാ ബീവി, അൽ അമീൻ, ഷഫീക്ക് എന്നിവർ അറസ്റ്റിലാകുന്നത്. 2021 ജനുവരി 13നാണ് ബാലിക മരിക്കുന്നത്. രക്ഷിതാക്കൾ സ്ഥലത്തില്ലാതിരുന്ന സമയത്ത് അയൽവാസിയായ ഷഫീക്ക് ഗീതുവിന്റെ വീട്ടിലെത്തിയിരുന്നു. താൻ ഫോൺ വിളിക്കുന്നത് ഗീതു എടുക്കുന്നില്ലെന്നാരോപിച്ച് ഇയാൾ ഗീതുവുമായി വഴക്കുണ്ടാക്കി. ബഹളം കേട്ട് റഫീക്കയും ഇവിടെയെത്തി.തുടർന്ന് വാക്കുതർക്കത്തിനിടെ പ്രകോപിതയായ റഫീക്ക ഗീതുവിന്റെ മുടിയിൽ ചുറ്റിപ്പിടിച്ച് ചുമരിൽ ഇടിക്കുകയായിരുന്നു. ബോധരഹിതയായ കുട്ടിയെ ഷഫീക്ക് ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചെന്നുമാണ് മൊഴി. കുട്ടിയെ അവശനിലയിൽ കണ്ടെത്തിയ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികൾ വാടക വീടുപേക്ഷിച്ച് പോവുകയും ചെയ്തു.
വയോധികയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായിരിക്കുന്ന പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഇവരെ ബാലികയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് കോവളം എസ് എച്ച് ഒ ജി പ്രൈജു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |