കോട്ടയം : രാത്രി സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ഷാൻ ബാബുവിനെ ഗുണ്ടാ
നേതാവ് തട്ടിക്കൊണ്ടുപോയത് കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ തന്നെയെന്ന് പൊലീസ്. സംഭവത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേരേയും പിടി കൂടി. ഷാനിന്റെ മൃതദേഹം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ തോളിൽ ചുമന്ന് കൊണ്ടിട്ട ജോമോൻ ജോസഫ്, ഓട്ടോറിക്ഷാ ഡ്രൈവർ മീനടം മലയിൽ ബിനു എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാം പ്രതി മണർകാട് ചിറയിൽ പുൽച്ചാടിയെന്ന ലുധീഷ്, മൂന്നാം പ്രതി അരീപ്പറമ്പ് കുന്നംപള്ളി സുധീഷ്, വെള്ളൂർ നെടുംകാലായിൽ കിരൺ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
23 കേസുകളിൽ പ്രതിയായ ലുധീഷിനെ ഷാനിന്റെ സുഹൃത്ത് സൂര്യനെന്ന ശരത് പി.രാജ് കഞ്ചാവ് നൽകാമെന്ന് പറഞ്ഞ് തൃശൂരിലേയ്ക്ക് വിളിച്ചുവരുത്തി നഗ്നനാക്കി മർദ്ദിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. മർദ്ദന വീഡിയോ പിന്നീട് ഇൻസ്റ്റഗ്രാമിൽ സൂര്യൻ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റിന് ജോമോന്റെ അടുത്ത പരിചയക്കാരനായിരുന്ന ഷാൻ ലൈക്ക് ചെയ്തു. കഴിഞ്ഞ ദിവസം ഷാനും സൂര്യനും കൊടൈയ്ക്കനാലിലേയ്ക്ക് ടൂറും പോയിരുന്നു. ഈ ചിത്രവും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ബിനുവിന്റെ ഓട്ടോറിക്ഷയിൽ സൂര്യനെ തിരഞ്ഞെത്തിയ സംഘം ഷാനിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. സൂര്യന്റെ താവളമറിയാനായി ജോമോന്റെ കുടുംബം വാടകയ്ക്ക് താമസിക്കുന്ന മാങ്ങാനം ആനത്താനം ഭാഗത്തെ ചതുപ്പിലേയ്ക്ക് കൊണ്ടുപോയി മർദ്ദിച്ചു. ഷാനിനെ നഗ്നനാക്കിയ ശേഷം കാപ്പിവടി ഉപയോഗിച്ചും കൈകൊണ്ടും പ്രതികൾ മാറി മാറി മർദ്ദിച്ചു. കണ്ണ് കുത്തിപ്പൊട്ടിച്ചു. ഇവിടെ ഇരുന്ന് പ്രതികൾ മദ്യപിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്തു. പുലർച്ചയോടെ ഓട്ടോറിക്ഷയിൽ പൊലീസ് ക്ളബിന് സമീപമെത്തിയ ശേഷം ജോമോൻ ഒറ്റയ്ക്ക് ഷാനിനെ തോളിലേറ്റി സ്റ്റേഷൻ മുറ്റത്ത് എത്തിക്കുകയായിരുന്നു. ഷാനിന്റെ
ശരീരത്തിൽ 38 പരിക്കുകളുണ്ടായിരുന്നു. ഒന്നാം പ്രതി ജോമോനുമായി ആനത്താനത്ത് പൊലീസ് തെളിവെടുത്തു. മർദ്ദിച്ച വടിയും മദ്യപിച്ച ഗ്ളാസുകളും ഷാനിന്റെ ചെരുപ്പും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ ജോമോനെ റിമാൻഡ് ചെയ്തു.
പൊലീസിന് വീഴ്ച പറ്റിയില്ലെന്ന് എസ്.പി
ഷാൻ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശില്പ
പറഞ്ഞു. ഷാനിനെ കാണാനില്ലെന്ന് മാതാവ് പരാതി നൽകിയപ്പോൾ മുതൽ പൊലീസ് അന്വേഷണത്തിലായിരുന്നു. ജോമോന്റെ വീട് കേന്ദ്രീകരിച്ചും ഓട്ടോറിക്ഷകൾ കേന്ദ്രീകരിച്ചും പരിശോധന ഊർജിതമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |