തിരുവനന്തപുരം: ഒമിക്രോൺ വകഭേദം കൂടി വ്യാപിച്ചതോടെ കൊവിഡിന്റെ മൂന്നാം തരംഗത്തിന്റെ തുടക്കത്തിൽ തന്നെ കേരളം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട അവസ്ഥയിലെത്തി. സാമൂഹ്യനിയന്ത്രണം കർശനമാക്കാൻ സാദ്ധ്യതയുണ്ട്.
രണ്ടാം തരംഗം കൂടുതലായിരുന്ന കഴിഞ്ഞ മേയ് മാസത്തിൽ പരമാവധി 29.75 ആയിരുന്നു ടി.പി.ആർ. മൂന്നാംതരംഗം ആരംഭഘട്ടത്തിലായിട്ടും ഇന്നലെ 35.27 ആയി ടി.പി.ആർ ഉയർന്നതോടെയാണ് നിയന്ത്രണങ്ങൾ ആലോചിക്കുന്നത്. കഴിഞ്ഞയാഴ്ച 14.18 ആയിരുന്നു ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കുന്നതായിരിക്കും അഭികാമ്യം.
വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ വർക്കല പുത്തൻചന്ത വില്ല്വമംഗലം വീട്ടിൽ പി.എസ്. സരിത (45) കൊവിഡ് ബാധിച്ച് മരിച്ചു. ഡ്യൂട്ടി ക്രമീകരണത്തിന്റെ ഭാഗമായി കല്ലറ കുടുംബാരോഗ്യ കേന്ദ്രത്തിനുകീഴിലെ സി.എഫ്.എൽ.ടി.സിയിലായിരുന്നു ജോലി.
ഭരണകേന്ദ്രമായ സെക്രട്ടേറിയറ്റിലും രോഗബാധിതർ കൂടി. കൊവിഡ് ബാധിച്ച മന്ത്രി വി. ശിവൻകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു.സെക്രട്ടേറിയറ്റ് മെയിൻ ബിൽഡിംഗ്, അനക്‌സ് 1, 2 എന്നിവിടങ്ങളിലായി മുന്നൂറിലേറെ പേർ രോഗബാധിതരാണ്. മന്ത്റിമാരുടെ ഒാഫീസുകളിലും നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അമേരിക്കയിൽ തുടർചികിത്സയ്ക്കുപോയ മുഖ്യമന്ത്രി പിണറായി വിജയൻ ഒാൺലൈനിൽ നാളത്തെ കൊവിഡ് അവലോകനയോഗത്തിൽ പങ്കെടുക്കും. സാമ്പത്തിക, തൊഴിൽമേഖലകളെ സാരമായി ബാധിക്കുമെന്നതിനാൽ സമ്പൂർണ്ണ അടച്ചിടലിന് പകരം മേഖലകൾ തിരിച്ച് നിയന്ത്റണം ഏർപ്പെടുത്താനാണ് ആലോചന.
തലസ്ഥാന ജില്ലയിലാണ് വ്യാപനം കൂടുതൽ. 6911പേർ ഇന്നലെ രോഗബാധിതരായി. കൊച്ചിയിലും കോഴിക്കോട്ടും കൊവിഡ് രൂക്ഷമാണ്.
ജില്ലാ അടിസ്ഥാനത്തൽ ശരാശരി 100നും 200നും ഇടയിൽ പൊലീസുകാർക്ക് രോഗം ബാധിച്ചിട്ടുണ്ട്. തലസ്ഥാനത്ത് കെ.എസ്.ആർ.ടി.സിയിലെ എൺപതോളം ജീവനക്കാർ കൊവിഡ് ബാധിതരായി. തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിൽ 25 ഡോക്ടർമാർ ഉൾപ്പടെ 107 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
തിരുവനന്തപുരത്ത് സ്വകാര്യ കോളേജ് വിദ്യാർത്ഥികൾ ടൂർകഴിഞ്ഞ വന്നശേഷം കൊവിഡ് ക്ലസ്‌റ്റർ ആയതോടെ കോളേജ് അടച്ചു.
എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ 27 ക്ലസ്റ്ററുകൾ രൂപപ്പെട്ടു. ഓഫീസുകളിലും സ്ഥാപനങ്ങളിലും നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശിച്ചു. കോഴിക്കോട്ട് എല്ലാ പൊതുപരിപാടികൾക്കും നിരോധനം ഏർപ്പെടുത്തി.
ആരോഗ്യ മന്ത്രി, തദ്ദേശ സ്വയം ഭരണ മന്ത്രി, വകുപ്പ് സെക്രട്ടറിമാർ, ആരോഗ്യ വിദഗ്ദ്ധർ എന്നിവരാണ് നാളത്തെ കൊവിഡ് അവലാകന യോഗത്തിൽ പങ്കെടുക്കുക.
ഓഫീസ് ഹാജർനില കുറച്ചേക്കും
* ഒാഫീസുകളിലും ബാങ്കുകളിലും സമയം കുറയ്ക്കും ഹാജർ പരിമിതപ്പെടുത്തും.
* ബസ്, ട്രെയിൻ ഗതാഗത നിയന്ത്രണം വരും
* എല്ലാ കോളേജുകളിലും പഠനം പൂർണമായും ഒാൺലൈനിലാക്കും
* ശനി, ഞായർ ദിവസങ്ങളിൽ കർശന നിയന്ത്രണം,രാത്രികാല കർഫ്യൂ പരിഗണിക്കും
*ആരാധനാലയങ്ങളിലും മാളുകളിലും കൂടുതൽ നിയന്ത്രണത്തിനും സാധ്യത
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |