ലണ്ടൻ: കോടികളുടെ വായ്പ തിരിച്ചടയ്ക്കാത്ത കേസിൽ മദ്യവ്യവസായി വിജയ് മല്യയുടെ ലണ്ടനിലെ ആഡംബര വീട് ഉടൻ ജപ്തി ചെയ്യും. സ്വിസ് ബാങ്കായ യുബിഎസില്‍ നിന്നെടുത്ത 20.4 മില്യണ്‍ പൗണ്ട് വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്നാണ് നടപടി.നിലവിൽ മല്യയുടെ 95 വയസുള്ള അമ്മ ലളിതയാണ് ഈ വീട്ടില്‍ താമസിക്കുന്നത്.
യുബിഎസ് ബാങ്കിന്റെ ജപ്തി നടപടിക്ക് എതിരെ മല്യ കോടതിയെ സമീപിച്ചിരുന്നെങ്കിലും ബ്രിട്ടീഷ് കോടതി നടപടി സ്റ്റേ ചെയ്തിരുന്നില്ല. ഇവിടെ നിന്നൊഴിപ്പിച്ചാല്‍ മല്യയുടെ അമ്മയുള്‍പ്പെടെ പ്രതിസന്ധിയിലാകുമെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചത്. എന്നാൽ മല്യക്ക് പണം തിരിച്ചടയ്ക്കാൻ കൂടുതൽ സമയം അനുവദിക്കുന്നതിന് അടിസ്ഥാനമില്ലെന്ന് ഡെപ്യൂട്ടി മാസ്റ്റർ മാത്യു മാർഷ് ചൂണ്ടിക്കാട്ടി. കോടതി ഉത്തരവിനെതിരെ താത്കാലിക സ്റ്റേ നൽകാനും ജഡ്ജി തയ്യാറായില്ല. കുടിശിക ഈടാക്കുന്നതിനായി ബാങ്കിന് ജപ്തി നടപടികളുമായി മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കി.
ലണ്ടനിലെ ഈ ആഡംബര വീടിനെ 'കോടിക്കണക്കിന് പൗണ്ട് വിലമതിക്കുന്ന അസാധാരണമായ സ്വത്ത്' എന്നാണ് കോടതി വിശേഷിപ്പിച്ചത്. വായ്പ തിരിച്ചടയ്‌ക്കാൻ 2020 ഏപ്രിൽ 30 വരെ മല്യയ്ക്ക് കോടതി സമയം അനുവദിച്ചിരുന്നു. എന്നാൽ കൊവിഡ് പ്രതിസന്ധി കാരണം ഈ കാലയളവിന് ശേഷം തുടർ നടപടികളുമായി മുന്നോട്ട് പോകാൻ ബാങ്കിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബാങ്ക് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |