കോട്ടയം : ഷാൻ വധക്കേസിൽ അഞ്ച് പ്രതികളും റിമാൻഡിൽ. ഒന്നാം പ്രതി ജോമോനെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. ഇന്നലെ ബാക്കി പ്രതികളെയും കോടതിയിൽ ഹാജരാക്കി. രണ്ടും മൂന്നും പ്രതികളായ മണർകാട് ചിറയിൽ പുൽച്ചാടിയെന്ന ലുധീഷ്, അരീപ്പറമ്പ് കുന്നംപള്ളി സുധീഷ് എന്നിവരെ കൊലപാതകം നടന്ന മാങ്ങാനം ആനത്താനത്തെ ചതുപ്പ് നിലത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. നാലാം പ്രതി വെള്ളൂർ നെടുംകാലായിൽ കിരൺ , അഞ്ചാം പ്രതി ഓട്ടോ ഡ്രൈവർ മീനടം മലയിൽ ബിനു എന്നിവരെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പ് നടത്തും.
കോട്ടയം ഡി.വൈ.എസ്.പി ജെ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളുമായി പൊലീസ് സംഘം എത്തിയത്. ആദ്യം ലുധീഷുമായി തെളിവെടുത്തു. ചതുപ്പിലേയ്ക്ക് എത്തിച്ചതും മർദ്ദിച്ചതും ലുധീഷ് വിശദീകരിച്ചു. ഇതിന് ശേഷമായിരുന്നു സുധീഷുമായുള്ള തെളിവെടുപ്പ്. കൊലപാതകം, കൊല്ലാൻ വേണ്ടിയുള്ള തട്ടിക്കൊണ്ട് പോകൽ, ഗൂഢാലോചന, അന്യായമായി സംഘം ചേരൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
'കഞ്ഞിക്കുഴിയിൽ കിറുക്കൻ നക്കും, ആശുപത്രിയിൽ ബ്ലാക്ക്'
രാത്രിയിൽ നഗരത്തിൽ ഓട്ടോറിക്ഷ ഓടിക്കുന്ന മീനടം സ്വദേശി ബിനുവിനെ സുഹൃത്തായ ജോമോൻ ഓട്ടം വിളിച്ചു. ലുധീഷും കിരണും സുധീഷും ജോമോനൊപ്പം ഓട്ടോയിൽ കയറി മദ്യപിച്ചു. ഇതിനിടെയാണ് ലുധീഷിനെ സൂര്യൻ മർദ്ദിച്ച വിഷയം ചർച്ചയാകുന്നത്. സൂര്യനെ ഷാൻ വഴി പിടികൂടാനായി തട്ടിക്കൊണ്ടു പോവുകയും മർദ്ദിക്കുകയുമായിരുന്നു. ചതുപ്പിലിരുന്ന് മദ്യപിക്കുകയും കഞ്ചാവ് ഉപയോഗിക്കുകയും ചെയ്തു. ജോമോന്റെ നേതൃത്വത്തിലുള്ള ക്രൂരമായ മർദ്ദനത്തിനിടെ ബോധം മറഞ്ഞ് താഴെ വീണ ഷാൻ പലതവണ മരണവെപ്രാളത്തിൽ ശ്വാസം വലിച്ചു. ശബ്ദം പുറത്ത് കേട്ടതോടെ ഷാനിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് സംഘത്തിനുള്ളിൽ കശപിശയായി. ഒടുവിൽ ആശുപത്രിയിലാക്കാൻ തീരുമാനിച്ചു. മാങ്ങാനത്ത് നിന്ന് കെ.കെ.റോഡുവഴി പോയാൽ 'കിറുക്കൻ നക്കുമെന്നും (പൊലീസ് പിടിക്കുമെന്ന കോഡ് ഭാഷ) ജില്ലാ ആശുപത്രിയിലെത്തിച്ചാൽ 'ബ്ളാക്കാകുമെന്നും (ആശുപത്രിയിലെ പൊലീസ് പിടിക്കുമെന്നും) ജോമോൻ പറഞ്ഞു. ഒടുവിൽ കഞ്ഞിക്കുഴിയിൽ നിന്ന് ഇറഞ്ഞാൽ വഴി ഷോട്ട്കട്ട് ചാടി സബ് ജയിലിന് സമീപം ഓട്ടോറിക്ഷ നിറുത്തി. ഇതിനിടെ ഷാൻ മരിച്ചതിനാൽ ജോമോൻ മൃതദേഹം ചുമന്ന് പൊലീസ് സ്റ്റേഷനിൽ ഇടുകയായിരുന്നു. ഈ സമയം മറ്റുള്ളവർ രക്ഷപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |