കൊച്ചി: അന്തരിച്ച കോൺഗ്രസ് എംഎൽഎ പി ടി തോമസിന്റെ പൊതുദർശനത്തിന് പൂക്കൾ വാങ്ങുന്നതിന് വേണ്ടി കോൺഗ്രസ് ഭരിക്കുന്ന തൃക്കാക്കര നഗരസഭ ചെലവഴിച്ചത് ഒരു ലക്ഷത്തി പതിനേഴായിരം രൂപ. തന്റെ സംസ്കാരചടങ്ങുകൾക്ക് റീത്തോ പൂക്കളോ ഉപയോഗിക്കരുതെന്ന് പി ടി തോമസ് ആവശ്യപ്പെട്ടിരുന്നു. സംസ്കാരം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച കണക്കുകൾ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ചില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം ചെയർപേഴ്സണിന്റെ ഓഫീസ് ഉപരോധിച്ചു.
മൊത്തം നാല് ലക്ഷത്തി മൂവായിരം രൂപയാണ് പി ടിയുടെ മൃതദേഹം നഗരസഭയിൽ പൊതുദർശനത്തിന് വച്ച വകയിൽ ചെലവഴിച്ചത്. എന്നാൽ കൗൺസിലിന്റെ അനുമതിയില്ലാതെയാണ് ഈ തുക ചെലവഴിച്ചതെന്നാണ് പ്രതിപക്ഷ ആരോപണം. ഒരു മാസം കഴിഞ്ഞിട്ടും കണക്ക് അവതരിപ്പിക്കാത്ത ചെയർപേഴ്സൺ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലും കണക്ക് സർപ്പിക്കാതെ ഫയൽ പിടിച്ച് വച്ചെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
എന്നാൽ പ്രതിപക്ഷ അംഗങ്ങൾ കൂടി പങ്കെടുത്ത അടിയന്തര കൗൺസിൽ യോഗമാണ് തുക ചെലവഴിക്കാൻ തീരുമാനിച്ചതെന്ന് ഭരണപക്ഷം പറയുന്നു. മുഖ്യമന്ത്രിയടക്കമുള്ളവർ പങ്കെടുത്തതിനാലാണ് പൂക്കൾ വാങ്ങിയതെന്നും വിവാദത്തിന് താത്പര്യമില്ലാത്തതിനാൽ നഗരസഭയ്ക്ക് ചെലവായ തുക രണ്ട് ദിവസത്തിനകം കോൺഗ്രസ് തിരിച്ചടക്കുമെന്നും ചെയർപേഴ്സൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |