കൊല്ലം: ചരക്കുനീക്കത്തിന് ജില്ലാതല ഏകോപനമില്ലാത്തത് കൊല്ലം തുറമുഖ വികസനത്തിന് വിനയാവുന്നു. കൊല്ലത്തേക്ക് ചരക്കുമായെത്തുന്ന കപ്പലുകൾ 'കാലി'യടിച്ചു മടങ്ങേണ്ടിവരുന്നത് കപ്പൽ ഏജൻസികൾക്ക് വൻ നഷ്ടമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടേക്കെത്താൻ ഇവർ വിമുഖത കാട്ടുന്നു.
കൊച്ചിയിലും കോഴിക്കോട്ടും അവിടത്തെ തുറമുഖങ്ങളെ കൃഷ്ണമണി പോലെ കാക്കാൻ ചേംബർ ഒഫ് കോമേഴ്സ് രംഗത്തുണ്ട്. വിവിധ സ്ഥാപനങ്ങളിലെ ചരക്കുകൾ കപ്പലിൽ കയറ്റി അയയ്ക്കുന്നതിന് ചേംബർ ഒഫ് കോമേഴ്സ് വലിയ പങ്കാണ് വഹിക്കുന്നത്. ഇങ്ങനൊരു ഫലപ്രദമായ സംവിധാനം കൊല്ലത്തില്ല. പേരിന് ഒരു ചേംബർ ഒഫ് കോമേഴ്സ് ഉണ്ടെങ്കിലും തുറമുഖത്തിന്റെ വികസനത്തിനായി ഇവരുടെ ഭാഗത്തുനിന്ന് വേണ്ടത്ര ഇടപെടൽ ഉണ്ടാവുന്നില്ലെന്നാണ് ആക്ഷേപം.
കഴിഞ്ഞ സെപ്തംബർ 18നാണ് അവസാനമായി ചരക്കുകപ്പൽ കൊല്ലത്തു വന്നു പോയത്. മാസത്തിൽ കുറഞ്ഞത് ഒരുതവണയെങ്കിലും ചരക്കുകപ്പൽ എത്താനും ചരക്കുമായിത്തന്നെ മടങ്ങാനുമുള്ള എല്ലാ സാഹചര്യങ്ങളും കൊല്ലത്തുണ്ട്. കശുഅണ്ടി ഫാക്ടറികളിൽ എത്തുന്ന തോട്ടണ്ടി, കയറ്റുമതി ചെയ്യാനുള്ള അണ്ടിപ്പരിപ്പ്, ജില്ലയിലേക്ക് വരുന്ന ടൈലുകൾ, ചവറ കെ.എം.എം.എൽ, കുണ്ടറ സിറാമിക്സ് ഉത്പന്നങ്ങൾ, എഫ്.സി.ഐയിലേക്കുള്ള അരി തുടങ്ങി ചരക്കു നീക്കത്തിന് സാദ്ധ്യതകൾ ഏറെയുണ്ട്. നിലവിൽ കൊല്ലത്തേക്കു വരുന്നതും തിരിച്ചുമുള്ള ചരക്കുകൾ റോഡ് മാർഗം കൊച്ചിയിൽ എത്തിച്ചാണ് കയറ്റി അയയ്ക്കുന്നത്. തോട്ടണ്ടി വരുന്നത് കൂടുതലായും തൂത്തുക്കുടി വഴിയാണ്.
കൂട്ടായ്മ വേണം
വ്യവസായ സ്ഥാപനങ്ങളുടെയും ബിസിനസ് ഗ്രൂപ്പുകളുടെയും പ്രാദേശിക കൂട്ടായ്മ ശക്തിപ്പെടേണ്ടതുണ്ട്. ജനപ്രതിനിധികളുടെ നിരന്തരമായ ഇടപെടലും വേണം. കൊല്ലത്ത് നടക്കുന്നതാവട്ടെ, വല്ലപ്പോഴും ചില പ്രഖ്യാപനങ്ങൾ മാത്രം. പത്തു വർഷത്തിനിടെ നടത്തിയ ഒരു പ്രഖ്യാപനം പോലും നടപ്പായിട്ടില്ലെന്നതാണ് യാഥാർത്ഥ്യം!
ഷിപ്പിംഗിനെപ്പറ്റി അറിയാത്തവർ മാരിടൈം ബോർഡിലിരുന്ന് കാര്യങ്ങൾ തീരുമാനിക്കുന്നു. ഇതെല്ലാം അപ്രായോഗികമായിരിക്കും. കൊല്ലം തുറമുഖവുമായി ബന്ധപ്പെട്ട് സർക്കാർ വക ഒരു പരസ്യമെങ്കിലും വന്നിട്ടുണ്ടോ? കൊല്ലം- ശ്രീലങ്ക ബന്ധം ശക്തമാകണം. എങ്കിലേ രക്ഷപ്പെടൂ. കൊല്ലത്തെ ബെർത്ത് റേറ്റ് 20 പൈസ ആയിരുന്നത് ആലോചനകൾ ഇല്ലാതെ 110 ശതമാനം വർദ്ധിപ്പിച്ചു. ഇതു പിൻവലിക്കണം
എസ്. മഹാദേവൻ, ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ, എസ്.എസ് മാരിടൈം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |