തിരുവനന്തപുരം: ഇടുക്കി ദേവികുളം താലൂക്കിലെ ഒൻപതു വില്ലേജുകളിൽ താമസിക്കുന്നവർക്ക് 23 വർഷം മുമ്പ് അനധികൃതമായി നൽകിയ 530 രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി റവന്യു വകുപ്പ് അഡി. ചീഫ് സെക്രട്ടറി ജയതിലക് ഉത്തരവിറക്കി. നടപടികൾ 45 ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാൻ ഇടുക്കി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. നാലുവർഷം നീണ്ട പരിശോധനകൾക്കൊടുവിലാണ് വിവാദ പട്ടയങ്ങൾ റദ്ദാക്കിയത്. അർഹരായവർക്ക് പട്ടയങ്ങൾക്കായി വീണ്ടും അപേക്ഷിക്കാനുള്ള സൗകര്യം നൽകി കൊണ്ടാകണം നടപടികൾ പൂർത്തിയാക്കേണ്ടത്.
ദേവികുളം താലൂക്കിൽ അഡി. തഹസിൽദാരുടെ ചുമതലയുണ്ടായിരുന്ന ഐ.എം രവീന്ദ്രൻ 1999ൽ ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ശുപാർശ പ്രകാരമെന്ന പേരിലാണ് പട്ടയങ്ങൾ വിതരണം ചെയ്തത്. അന്ന് ജില്ലാ കളക്ടറായിരുന്ന വി.ആർ. പത്മനാഭന്റെ ഉത്തരവ് പ്രകാരമാണ് പട്ടയം നൽകാൻ രവീന്ദ്രനെ ചുമതലപ്പെടുത്തിയത്. പട്ടയം ഒപ്പിട്ടുനൽകാനുള്ള അധികാരം തഹസിൽദാർക്കാണ്. എന്നാൽ, ജില്ലാ കളക്ടറുടെ ഈ ഉത്തരവ്, സ്റ്റാറ്റ്യൂട്ടറി റഗുലേറ്ററി ഓർഡർ വഴി ഗസറ്റിൽ വിജ്ഞാപനം ചെയ്ത് സാധൂകരിക്കാൻ റവന്യു വകുപ്പിനായില്ല. രവീന്ദ്രന് തഹസിൽദാരുടെ ചുമതലയും നൽകിയില്ല. എന്നാൽ, രവീന്ദ്രൻ തന്റെ അധികാര പരിധി മറികടന്ന് പട്ടയങ്ങൾ നൽകുകയായിരുന്നു. രവീന്ദ്രൻ പട്ടയം എന്നാണ് ഇത് പിന്നീട് അറിയപ്പെട്ടത്. അനധികൃതമായ ഈ പട്ടയങ്ങളുടെ നിജസ്ഥിതി പരിശോധിക്കാനും അർഹതയുള്ളവർക്ക് പുതിയ പട്ടയം നൽകാനും സർക്കാർ നിർദ്ദേശം നൽകി. ദേവികുളം ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ അഞ്ചുപേരടങ്ങുന്ന രണ്ട് സംഘത്തിന്റെ റിപ്പോർട്ട് പ്രകാരമാണ് പട്ടയങ്ങൾ റദ്ദാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |