തിരുവനന്തപുരം: ഫോക്കസ് ഏരിയ ഉൾപ്പെടുത്തിയുള്ള ചോദ്യപേപ്പർ മാതൃക പുറത്തുവിട്ടിട്ടും വിവാദമൊഴിയാതെ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകൾ. കഴിഞ്ഞ ദിവസമാണ് എസ്.സി.ഇ.ആർ.ടി സൈറ്റിലൂടെ ചോദ്യപേപ്പർ പാറ്റേൺ പുറത്തുവിട്ടത്. മാർച്ചിലാണ് പരീക്ഷയെങ്കിലും ചോദ്യങ്ങൾ കൂടുതലും ഫോക്കസ് ഏരിയയ്ക്ക് പുറത്തുനിന്നാണെന്ന പരാതികളെ തുടർന്നാണ് വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗത്തിന്റെ തീരുമാനമനുസരിച്ച് മാതൃക പുറത്തുവിട്ടത്. എന്നാൽ, മാതൃകാ ചോദ്യപേപ്പർ അനുസരിച്ച് 30 മാർക്കിന്റെ പരീക്ഷയ്ക്ക്ക്ക് മലയാളത്തിലുള്ള ചോദ്യപേപ്പറിൽ 32 മാർക്കിന് എഴുതിയാൽ 30 മാർക്ക് കിട്ടും. അതേ വിഷയത്തിൽ ഇംഗ്ളീഷിലുള്ള ചോദ്യപേപ്പറാണെങ്കിൽ 29 മാർക്കേ കിട്ടൂ. ഒരേ ചോദ്യത്തിന് രണ്ട് തരം മാർക്ക്. .
മുൻവർഷങ്ങളിൽ ചോദ്യപേപ്പർ തയ്യാറാക്കുന്ന അദ്ധ്യാപകരുടെ പാനൽ, പോർട്ടലിലൂടെ അദ്ധ്യാപകരുടെ സമ്മതപത്രം സ്വീകരിച്ച്, യോഗ്യരായ അദ്ധ്യാപകരെ ഉൾപ്പെടുത്തിയാണ് തയ്യാറാക്കിയിരുന്നത്. എന്നാൽ രണ്ട് വർഷമായി സമ്മതപത്രം ചോദിച്ചുകൊണ്ടുള്ള അറിയിപ്പുകൾ വരാറില്ല. ചോദ്യ പേപ്പർ തയാറാക്കുന്നതിൽ രാഷ്ട്രീയം കടന്നുകൂടിയതോടെ പരീക്ഷയുടെ ഗൗരവം ചോർന്നുപോകുന്നുവെന്നും പരാതികളുണ്ട്. കഴിഞ്ഞ വർഷം ഫോക്കസ് ഏരിയ മാത്രം പഠിക്കുന്ന കുട്ടിക്ക് സുഖമായി എ പ്ളസ് ലഭിക്കുമായിരുന്നു. എന്നാൽ, ഇക്കുറി എ പ്ളസ് പോയിട്ട് എ പോലും കിട്ടാനുള്ള ബുദ്ധിമുട്ട് വിദ്യാർത്ഥികളെ വലയ്ക്കുന്നു.
പരീക്ഷയുടെ ഗൗരവം ചോർത്തിക്കളഞ്ഞ് തങ്ങൾ ഉദ്ദേശിക്കുന്നിടത്ത് വിജയശതമാനം എത്തിക്കുന്നതിനോ, സംഘടനയിൽ ആളെ കൂട്ടീനോ വേണ്ടിയാവണം ഇത്തരമൊരു നീക്കം. ഹയർ സെക്കൻഡറി വിദ്യാഭ്യാസമേഖലയുടെ സമസ്ത തലങ്ങളിലും രാഷ്ട്രീയ മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ കാര്യങ്ങൾ നടക്കു എന്നുള്ളത് പ്രതിഷേധാർഹമാണെന്ന് എ.എച്ച്.എസ്.ടി.എ ജനറൽ സെക്രട്ടറി എസ്.മനോജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |