തിരുവനന്തപുരം : കെ റെയിലിന് എതിരായ പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിക്ക് മര്‍ദ്ദനമേറ്റതിൽ ഡി.വൈ.എഫ്.ഐക്കെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എൽ.എ . മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പങ്കെടുത്ത പരിപാടിയിലേക്ക് ഇടിച്ചു കയറിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. ഇതിനിടെയാണ് റിജില്‍ മാക്കുറ്റിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിച്ചത്.
'പൗരപ്രമുഖരുടെ പാര്‍ട്ടി ഗുണ്ടാപ്രമുഖരെ വെച്ച് ജനാധിപത്യ പ്രതിഷേധങ്ങളെ തല്ലിയൊതുക്കി പ്രകൃതി-സാമൂഹ്യ -സാമ്പത്തിക ആഘാതങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം തരാതെ കെ-റയിലില്‍ രക്ഷപ്പെടാമെന്ന കരുതണ്ട. സി.പി.എം 'സോ കോള്‍ഡ് പൗരപ്രമുഖരെ' മാത്രം വിളിച്ച് കൂട്ടി നടത്തുന്ന കെ-റെയില്‍ വിശദീകരണ നാടക യോഗത്തിന് സമീപം വിരലിലെണ്ണാവുന്ന യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ നടത്തിയ ജാനാധിപത്യ പ്രതിഷേധത്തെ നേരിടുന്ന രീതിയാണിത്. പൊലീസ് നോക്കി നില്‍ക്കെ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പടെയുള്ള 'ഗുണ്ടാ പ്രമുഖര്‍' നടത്തുന്ന അഴിഞ്ഞാട്ടമാണ് കേരളത്തെ മുന്നോട്ട് നയിക്കാനുള്ള പാതയെങ്കില്‍, ഈ വണ്ടി അധികം ദൂരം ഓടില്ല.'- ഷാഫി ഫേസ്‌ബുക്കില്‍ കുറിച്ചു.
പണി അറിയാത്ത പൊലീസും ഗുണ്ടാപണി മാത്രം അറിയുന്ന പാര്‍ട്ടിക്കാരും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് ഉള്‍പ്പടെയുള്ള നേതാക്കന്മാര്‍ക്കെതിരെ നടത്തിയ അക്രമത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു. ഇതിന്റെ പേരില്‍ തെരുവില്‍ ആളെ കൂട്ടി ഇറങ്ങുവാന്‍ അറിയാഞ്ഞിട്ടല്ല, നാടിനെ ഓര്‍ത്തിട്ടാണ് ചെയ്യാത്തത്.ഈ അതിക്രമത്തിനെതിരെ കൊവിഡ് മാനദണ്ഡങ്ങല്‍ പാലിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ഷാഫി കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |