തിരുവനന്തപുരം: ബാലരാമപുരത്തു നിന്ന് വിഴിഞ്ഞം തുറമുഖത്തേക്കുളള ഭൂഗർഭ റെയിൽപാതയുടെ നിർമ്മാണത്തിന് മൂന്നരവർഷം വേണ്ടിവരുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 2025 പകുതിയിൽ മാത്രമേ പദ്ധതി പൂർത്തിയാകുകയുള്ളൂ. 2023ൽ തുറമുഖം കമ്മിഷൻ ചെയ്‌താലും റെയിൽപാത വരാൻ വീണ്ടും രണ്ടുവർഷം കാത്തിരിക്കേണ്ടി വരും.
ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും നീളമേറിയ രണ്ടാമത്തെ ഭൂഗർഭ റെയിൽപാതയാണ് തലസ്ഥാനത്ത് നിർമ്മാണം ആരംഭിക്കാനൊരുങ്ങുന്നത്. ആകെയുള്ള 10.77 കിലോമീറ്റർ ലൈനിൽ 9.02 കിലോമീറ്റർ ദൂരവും ഭൂമിക്കടിയിലൂടെയാണ്. ജമ്മുകാശ്‌മീരിലെ പീർപഞ്ചൽ റെയിൽവേ ലൈനാണ് (11.21 കിലോമീറ്റർ) നിലവിൽ ഏറ്റവും ദൈർഘ്യമേറിയ ഇന്ത്യൻ റെയിൽവേ ലൈൻ. 1032 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിർമ്മാണച്ചുമതല വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് കമ്പനി കൊങ്കൺ റെയിൽവേ കോർപ്പറേഷനെയാണ് ഏല്പിച്ചിട്ടുള്ളത്.
ആദ്യഘട്ടത്തിൽ പൂർണമായും വിഴിഞ്ഞം തുറമുഖത്തിനുവേണ്ടിയാണ് പാത ഉപയോഗിക്കുക. തുറമുഖ പ്രദേശത്തെ പാതയുടെ നിർമ്മാണച്ചെലവ് തുറമുഖം നിർമ്മിക്കുന്ന അദാനി ഗ്രൂപ്പ് വഹിക്കും. വിഴിഞ്ഞം പദ്ധതി ആസൂത്രണം ചെയ്‌തപ്പോൾ വിഴിഞ്ഞം - ബാലരാമപുരം റോഡിന് സമാന്തരമായി റെയിൽപാത നിർമ്മിക്കാനാണ് ആലോചിച്ചിരുന്നതെങ്കിലും കണ്ടെയ്‌നറുകളുമായി കയറ്റം കയറി പോകാൻ കഴിയില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് ഭൂഗർഭപാതയെന്ന ചിന്തയിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |