തിരുവനന്തപുരം: ദേവികുളം കെ.ഡി.എച്ച് വില്ലേജിൽ 1999ൽ പതിച്ചു നൽകിയ 530 രവീന്ദ്രൻ പട്ടയങ്ങളും നിയമവിരുദ്ധമാണെന്നും അവിടത്തെ കൈയേറ്റങ്ങൾ ക്രിമിനൽ കുറ്റമാണെന്നും കണ്ടെത്തിക്കൊണ്ടുള്ള സംസ്ഥാന വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് 17 വർഷമായി ഫയലിലുറങ്ങുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കുറ്റപത്രം ഇതുവരെ കോടതിയിൽ സമർപ്പിച്ചിട്ടില്ല. വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് മൂന്നാർ ദൗത്യസംഘം രൂപീകരിക്കുന്നതിന് മുമ്പാണ് വിജിലൻസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം തയ്യാറാക്കിയത്. 2005ലെ ഉമ്മൻചാണ്ടി സർക്കാരാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. തൊടുപുഴ വിജിലൻസ് ഡിവൈ.എസ്.പി അലക്സിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 2007 ജൂലായിൽ സുരേഷ് കുമാർ ഐ.എ.എസിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം മൂന്നാറിലെത്തുമ്പോൾ ഈ അന്വേഷണ റിപ്പോർട്ട് അവർക്ക് മുന്നിലെത്തിയിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലായിരുന്നു ദൗത്യസംഘം കൂടുതൽ പഠനം നടത്തി ഒഴിപ്പിക്കൽ നടപടികളിലേക്ക് കടന്നത്. കുറ്റപത്രം ഇതുവരെ കോടതിയിൽ എത്താത്തതിന്റെ കാരണം ഇപ്പോഴും അജ്ഞാതമായി തുടരുന്നു.
മൂന്നാർ ഒഴിപ്പിക്കലിന് ദൗത്യസംഘത്തെ നിയോഗിച്ച വി.എസിനുമേൽ ഇടതുമുന്നണിയിൽ നിന്നുതന്നെ കടുത്ത സമ്മർദ്ദമുണ്ടായിരുന്നു. സി.പി.ഐയുടെയും സി.പി.എമ്മിന്റെയും കെട്ടിടങ്ങൾ ഇവിടെയുണ്ടായത് സമ്മർദ്ദത്തിന്റെ തോത് കൂട്ടി. തുടർന്ന് ഇരുപാർട്ടികളുടെയും കെട്ടിടങ്ങളടക്കം ആദ്യത്തെ 250 പട്ടയങ്ങൾ പ്രത്യേക സമിതിയുടെ പരിശോധനയ്ക്ക് ശേഷം അനുവദിച്ചതാണെന്നതിനാൽ അവയിൽ പിശകില്ലെന്ന് വി.എസ് തന്നെ ഒരുവേള പ്രഖ്യാപിക്കുകയുണ്ടായി. 2007ലെ മൂന്നാർ ദൗത്യസംഘത്തിന്റെ വരവോടെയാണ് രവീന്ദ്രൻ പട്ടയങ്ങൾ വലിയ വിവാദമുയർത്തിയത്.
പട്ടയം അനുവദിക്കുന്നത്
1. കിടപ്പാടമില്ലാത്തവർക്ക് താമസിക്കാൻ ചെറിയ കൂരകൾ പണിയാൻ
2.വരുമാനമാർഗം ഇല്ലാത്തവർക്ക് കൃഷി ചെയ്ത് ജീവിക്കാൻ
3. നേരത്തേയുള്ള പട്ടയഭൂമിയോട് ചേർന്നുള്ളതും മറ്റാർക്കും ഉപയോഗയോഗ്യമല്ലാത്തതുമായ ഭൂമി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |