മുംബയ്: ഓഹരിവിപണിയിൽ ഇന്നലെയും നഷ്ടംതുടർന്നതോടെ നാലുദിവസത്തിനിടെ ഇന്ത്യൻസൂചികകൾക്ക് നഷ്ടമായത് നാലുശതമാനത്തിലേറെ. നിക്ഷേപകർക്കാകട്ടെ എട്ടുലക്ഷം കോടി രൂപയും. സെൻസെക്‌സ് 427 പോയിന്റ് താഴ്ന്ന് 59,037 നിലവാരത്തിലേയ്‌ക്കെത്തി. നിഫ്റ്റി 110 പോയിന്റ് നഷ്ടത്തിൽ 17,647ലുമാണ് ക്ലോസ് ചെയ്തത്.
ആഗോള തലത്തിൽ, പ്രത്യേകിച്ച് യു.എസ് വിപണിയിലുണ്ടായ തകർച്ചയാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. തുടർച്ചയായി അഞ്ചുദിവസം യു.എസ് സൂചികകൾ തകർച്ചനേരിട്ടു. കടപ്പത്ര ആദായത്തിലെ വർദ്ധനവും യു.എസ് ഫെഡ് റിസർവ് നിരക്ക് വർദ്ധിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകളുമാണ് വിപണിയെ ബാധിച്ചത്.
യു.എസ് കേന്ദ്ര ബാങ്കിനുപുറമെ റിസർവ് ബാങ്കും ല്വിക്വിഡിറ്റിയിൽ ഇടപെട്ടേക്കുമെന്ന സൂചനകളും പുറത്തുവന്നുകഴിഞ്ഞു. അതോടൊപ്പം വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിച്ചു. ഒക്ടോബറിന്റെ തുടക്കംമുതൽ ഇതുവരെ ഒരുലക്ഷം കോടിയോളം രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞത്.
ബജാജ് ഫിൻസർവ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, ഇൻഡസിൻഡ് ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാമായും നഷ്ടംനേരിട്ടത്. അതേസമയം, മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതിനെതുടർന്ന് ഹിന്ദുസ്ഥാൻ യുണിലിവർ മൂന്നുശതമാനത്തോളം ഉയർന്നു. മാരുതി സുസുകി, എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.ഡി.എഫ്.സി, നെസ്‌ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |