ടെക്നോപാർക്കിലെ സ്ഥാപനങ്ങൾ- 460
ടെക്നോപാർക്കിലെ ജീവനക്കാർ- 63000
തിരുവനന്തപുരം: ടെക്നോപാർക്കിൽ സമഗ്രമായ യന്ത്രവത്കൃത ഡിജിറ്റൽ സുരക്ഷാ നിയന്ത്രണ സംവിധാനമൊരുക്കുന്നു. പുറമെ നിന്നുള്ള വാഹനങ്ങൾക്കും സന്ദർശകർക്കും കർശന നിയന്ത്രണം ഏർപ്പെടുത്തും. കാമ്പസിനകത്തും സുരക്ഷാകാവൽ ശക്തമാക്കാനാണ് തീരുമാനം. കൂടുതൽ വിദേശസ്ഥാപനങ്ങളും വ്യവസായരംഗത്തെ പ്രമുഖരും ടെക്നോപാർക്കിലേക്ക് എത്തുന്നത് കണക്കിലെടുത്താണ് കൂടുതൽ സുരക്ഷ ഒരുക്കാനുള്ള തീരുമാനം. ഇതിന്റെ ഭാഗമായി ടെക്നോപാർക്കിന്റെ ഒന്നും മൂന്നും കാമ്പസിലും പള്ളിപ്പുറത്തെ നോളഡ്ജ് സിറ്റിയിലും നിലവിലെ ഗേറ്റുകൾക്ക് പുറമെ ബൂംബാരിയർ ഗേറ്റുകൾ സ്ഥാപിക്കും. ഇത് ഒാട്ടോമാറ്റിക് ആയിരിക്കും. കൂടാതെ റേഡിയോ ഫ്രീക്വിൻസി ഐഡന്റിഫിക്കേഷൻ സംവിധാനവും ഉണ്ടായിരിക്കും. ഇതുമൂലം ആർ.എഫ്.ഐ.ഡി.യുള്ളവരുടെ വാഹനങ്ങൾക്കും അതുമായി നടന്നുവരുന്നവർക്കും മുന്നിൽ മാത്രമേ ഗേറ്റുകൾ തുറക്കപ്പെടുകയുള്ളൂ. മാത്രമല്ല മെറ്റൽഡിക്ടറ്റർ സ്കാനിംഗ് കവാടങ്ങളുമുണ്ടാകും. നിലവിൽ ഗേറ്റുകൾക്ക് മുന്നിൽ കാവൽക്കാർ തിരിച്ചറിയൽ കാർഡ് പരിശോധിച്ച് കയറ്റിവിടുന്ന സംവിധാനമാണുള്ളത്. ഇത് കൂടാതെ കാമ്പസിനടത്ത് കാൽനടയാത്രക്കാർക്കായി പെഡസ്ട്രിയൻ വാക് വേ നിർമ്മിക്കും. ഇതിൽ സോളാർ സ്മാർട്ട് ലൈറ്റുകൾ സ്ഥാപിക്കും. യാത്രികരുടെ സാന്നിദ്ധ്യത്തിൽ മാത്രമായിരിക്കും ലൈറ്റുകൾ തെളിയുക. മൂന്നു കാമ്പസുകളിലും കവചിത സുരക്ഷാചുറ്റുമതിൽ നിർമ്മിക്കും. ടെക്നോപാർക്ക് കാമ്പസുകളെല്ലാം സുരക്ഷയുടെ ഭാഗമായി സി.സി ടിവി വലയത്തിലാക്കും. ഇത് ഇന്റഗ്രേറ്റഡ് കൺട്രോൾ സംവിധാനത്തിലൂടെ ബന്ധിപ്പിച്ച് പൂർണ്ണസമയ നിരീക്ഷണമുണ്ടാകും. ഇതിന്റെ നിയന്ത്രണത്തിന് വ്യവസായ സുരക്ഷാസേനയ്ക്ക് (എസ്.ഐ.എസ്.എഫ്) കൈമാറും. ടെക്നോപാർക്കിലെ പത്ത് സെന്റ് സ്ഥലത്ത് മിയാവാക്കി കാടും, മഴ സംഭരണികളും കാമ്പസിൽ ഒന്നിലേറെ ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ ചാർജ്ജിംഗ് സ്റ്റേഷനും ഇതോടൊപ്പം സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |