റിയോ ഡി ജനീറോ : പ്രശസ്ത ബ്രസീലിയൻ സാംബ ഗായിക എൽസ സോറസ് ( 91 ) അന്തരിച്ചു. സാംബ സംഗീതത്തിലെ ഇതിഹാസമെന്നും ബ്രസീലിയൻ സാംബ റാണിയെന്നും അറിയപ്പെട്ടിരുന്ന എൽസ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് റിയോ ഡി ജനീറോയിലെ വസതിയിൽ വച്ചാണ് അന്തരിച്ചത്.
1930ൽ റിയോ ഡി ജനീറോയിലെ ഒരു ദരിദ്ര കുടുംബത്തിൽ ഫാക്ടറി ജീവനക്കാരനും ഗിറ്റാർ കലാകാരനുമായ ഗോമസ് സോറസിന്റെയും അലക്കുകാരിയായ റോസാരിയ മരിയയുടെയും മകളായാണ് എൽസയുടെ ജനനം. കഷ്ടതകൾ നിറഞ്ഞ ബാല്യമായിരുന്നു എൽസയുടേത്. 12ാം വയസിലാണ് എൽസ ലൂർഡസ് ആന്റണിയോ സോറസിനെ വിവാഹം ചെയ്തത്. പിതാവിന്റെ നിർബന്ധപ്രകാരമായിരുന്നു ഇത്.
ലൂർഡസിൽ നിന്ന് കടുത്ത ഉപദ്രവങ്ങളാണ് എൽസ ഏറ്റുവാങ്ങിയത്. എൽസയ്ക്ക് പതിമൂന്നും പതിനഞ്ചും വയസുള്ളപ്പോൾ രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നെങ്കിലും രണ്ട് കുഞ്ഞുങ്ങളും മരിച്ചിരുന്നു. 21ാം വയസിൽ ലൂർഡസ് ക്ഷയം ബാധിച്ച് മരിക്കുമ്പോൾ തന്റെ അഞ്ച് കുഞ്ഞുങ്ങളെ എങ്ങനെ വളർത്തുമെന്നറിയാതെ ഒറ്റപ്പെട്ട് പോയിരുന്നു എൽസ.
ആ ഒരു ഘട്ടം തന്നെയായിരുന്നു എൽസയുടെ ജീവിതത്തിലെ വഴിത്തിരിവും. ഉപജീവനത്തിനായി നിശാക്ലബുകളിലും തിയേറ്ററുകളിലുമെല്ലാം പാടാൻ തുടങ്ങിയ എൽസയ്ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 1960ൽ ആദ്യ ആൽബം റെക്കോർഡ് ചെയ്ത എൽസ പിന്നീട് അന്താരാഷ്ട്ര വേദികളിൽ ബ്രസീലിയൻ സംഗീതത്തിന്റെ മുഖമായി മാറി.
1968ൽ എൽസ ബ്രസീൽ ഫുട്ബോൾ താരം ഗരിഞ്ചയെ വിവാഹം ചെയ്തു. ഗരിഞ്ചയുടെയും രണ്ടാം വിവാഹമായിരുന്നു അത്. 1977ൽ ഇരുവരും വേർപിരിഞ്ഞു. 1983ൽ ഗരിഞ്ച ലിവർ സിറോസിസ് ബാധിച്ച് മരിച്ചു. 60 വർഷത്തിലേറെ നീണ്ട കരിയറിനിടെ 34 ആൽബങ്ങൾ എൽസ പുറത്തിറക്കി. വർണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ശബ്ദം കൂടിയായിരുന്നു എൽസയുടേത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |