മുൻകൂർ ജാമ്യാപേക്ഷ തള്ളിയില്ലെങ്കിലും ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാൻ അനുമതി നൽകിയ കോടതി തീരുമാനം ചലച്ചിത്രലോകത്തും വലിയ ചർച്ചാവിഷയമായി. ദിലീപിന് മുൻകൂർ ജാമ്യം ലഭിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു അദ്ദേഹത്തെ അനുകൂലിക്കുന്ന ചലച്ചിത്ര പ്രവർത്തകർ കരുതിയിരുന്നത്.എന്നാൽ മൂന്നു ദിവസം തുടർച്ചയായ ചോദ്യം ചെയ്യലിനു വിധേയനാകേണ്ടി വരുന്നത് കേസിന്റെ ഭാവിയെ ഏത് രീതിയിൽ ബാധിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. ദിലീപിന്റെ ചലച്ചിത്രരംഗത്തെ മുന്നോട്ടുള്ള യാത്രയേയും ഇതു ബാധിക്കുമോയെന്ന് അനുയായികൾ ആശങ്കപ്പെടുന്നുണ്ട്.
ഉറ്റ സുഹൃത്തായ നാദിർഷ സംവിധാനം ചെയ്ത ' കേശു ഈ വീടിന്റെ നാഥൻ ' ആണ് ദിലീപിന്റേതായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം. ഉർവ്വശിയായിരുന്നു ഈ ചിത്രത്തിലെ നായിക. എന്നാൽ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല. റാഫി സംവിധാനം ചെയ്ത വോയ്സ് ഓഫ് സത്യനാഥനാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയ
ദിലീപ് ചിത്രം.പല ചിത്രങ്ങളും ദിലീപ് കമ്മിറ്റ് ചെയ്തിരുന്നുവെങ്കിലും കേസിന്റെ ഭാവിയെ ആശ്രയിച്ചിരിക്കും അതിന്റെയെല്ലാം ഭാവി.
മലയാള സിനിമയിലെ ജനപ്രിയ നടനെന്ന പേര് നേടിയ ദിലീപ് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ജയിലിലായത് സിനിമ രംഗത്തെ മാത്രമല്ല മലയാളി പ്രേക്ഷകരെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു. നേരത്തെ വെൽക്കം ടു സെൻട്രൽ ജയിൽ എന്നൊരു സിനിമയിൽ ദിലീപ് അഭിനയിച്ചിരുന്നു .അത് ജിവിതത്തിൽ അറംപറ്റിയ പോലെയായിപ്പോയി .അതേസമയം ദിലീപിനെതിരെ കഥകളിറക്കുന്നവർ ജാതകപ്രകാരമുള്ള കാരാഗൃഹവാസം സിനിമയിൽ അഭിനയിച്ച് ഒഴിവാക്കാൻ ദിലീപ് നടത്തിയ ശ്രമത്തിന്റെ ഭാഗമാണ് സെൻട്രൽ ജയിലെന്ന സിനിമയെന്ന് പ്രചരിപ്പിച്ചിരുന്നു.
നടനെന്നതിനൊപ്പം നിർമ്മാതാവും വിതരണക്കാരനും തിയറ്റർ ശ്രംഖലയുടെ ഉടമയും ആയി മലയാള സിനിമ പിടിച്ചടക്കാനുള്ള നീക്കങ്ങൾക്കിടെയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിന് അടിതെറ്റിയത്.ജയിൽവാസത്തിനു ശേഷം അഭിനയിച്ച് പുറത്തിറങ്ങിയ രാമലീല എന്ന ചിത്രം വൻവിജയമായതോടെ സിനിമയിൽ ശക്തമായ തിരിച്ചുവരവിനാണ് ദിലീപ് ശ്രമിച്ചത്.
ദിലീപിനെ നായകനാക്കി പിക് പോക്കറ്റ് എന്ന ചിത്രം സംവിധാനം ചെയ്യാൻ ശ്രമിച്ച ബാലചന്ദ്രകുമാർ നൽകിയ മൊഴിയാണ് കേസിന്റെ ഗതിമാറ്റിയത്. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം കൂടി ചാർത്തപ്പെട്ടതോടെ ദിലീപിന്റെ ചലച്ചിത്ര ഭാവി നീതിദേവതയുടെ തുലാസിലായിരിക്കുകയാണ്.പ്രഗത്ഭനായ അഭിഭാഷകനായ രാമൻപിള്ളയാണ് ദിലീപിന്റെ കേസ് വാദിക്കുന്നത്.ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കേസിലും രാമൻപിള്ളയായിരുന്നു പ്രതിഭാഗം വക്കീൽ .ദിലീപിനെ അഞ്ചുദിവസമെങ്കിലും തുടർച്ചയായി ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം താത്ക്കാലികമായെങ്കിലും നിരസിക്കപ്പെട്ടത് പ്രതിഭാഗത്തിന്റെ ശക്തമായ വാദമുഖങ്ങളായിരുന്നു.വീട്ടിലിരുന്ന് ശാപവാക്കുകൾ പറയുന്നത് എങ്ങനെ ഗൂഡാലോചനയാകുമെന്ന ദിലീപിന്റെ ചോദ്യം ഇതുമായി ചേർത്ത് വായിക്കാം.
അതേസമയം ഇത്രയും കാലം ദിലീപിനൊപ്പം നിന്ന അമ്മ സംഘടനയിലെ പ്രമുഖർ ആക്രമിക്കപ്പെട്ട നടിയെഅനുകൂലിച്ച് ഇരയ്ക്കൊപ്പം എന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടത് അവർക്കിടയിൽ ദിലീപിനുള്ള പിന്തുണ കുറയുന്നതിന്റെ ലക്ഷണമായിരുന്നു.കേസ് ദിലീപിന് കുരുക്കാകുമെന്ന വിലയിരുത്തലാണ് അത്തരമൊരു പോസ്റ്റിടാൻ പ്രമുഖ താരങ്ങളെ പ്രേരിപ്പിച്ചതത്രേ. എന്തായാലും കേരള പൊലീസിനെ സംബന്ധിച്ചിടത്തോളം പ്രസ്റ്റീജ്കേസായി മാറിയിരിക്കുകയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ശ്രമിച്ചുവെന്ന സംഭവം. അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലാൻ ശ്രമിച്ചതും സഹപ്രവർത്തകയെ ക്വട്ടേഷൻ നൽകി ആക്രമിച്ചതുമെല്ലാം സംസ്ഥാന ചരിത്രത്തിലെ ആദ്യ സംഭവമാണെന്നാണ് അവരുടെ വാദം.എല്ലാ തെളിവുകളുമായി ദിലീപിനെ പ്രതിരോധിക്കാൻ തന്നെയാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |