അമ്പലവയൽ: ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ സാരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞുവന്ന കണ്ണൂർ ഇരിട്ടി സ്വദേശി ലിജിത (38) മരിച്ചു. ഇന്നലെ രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. പൊള്ളലേറ്റ മകൾ അളകനന്ദ (10) ചികിത്സയിലാണ്.
കഴിഞ്ഞ പതിനഞ്ചിനു ഉച്ചയോടെയായിരുന്നു അക്രമസംഭവം. ഒളിവിൽ പോയ പ്രതി കൊട്ടിയൂർ അമ്പലക്കുന്ന് പൊടുകണ്ണി വീട്ടിൽ പി.സി. സനിൽകുമാർ (38) കഴിഞ്ഞ ദിവസം തലശ്ശേരിയിൽ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയിരുന്നു.
കുടുംബവഴക്കിനെ തുടർന്ന് ഭർത്താവുമായി അകന്നുകഴിയുകയായിരുന്ന ലിജിത മകൾക്കൊപ്പം ഒന്നര മാസമായി അമ്പലവയൽ ആറാട്ടുപാറ ഫാന്റം റോക്കിന് സമീപമായിരുന്നു താമസം. വീടിനോടു ചേർന്നു ചെറിയൊരു കട തുറന്നിരുന്നു. ഇവിടെ വെച്ചാണ് സനൽ ഇരുവരുടെയും ദേഹത്ത് ആസിഡ് ഒഴിച്ചത്.
ആക്രമണത്തിന് രണ്ടു ദിവസം മുമ്പ് സനൽ രാത്രി വന്ന് ബഹളമുണ്ടാക്കിയിരുന്നു. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകി. ഇതിനു പിറകേയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ പ്രതി പെട്ടെന്നു രക്ഷപ്പെടുകയാണുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |