SignIn
Kerala Kaumudi Online
Friday, 26 April 2024 9.26 AM IST

ഉത്പാദനച്ചെലവ് കൂടുതൽ, പശുവളർത്തൽ നഷ്ടക്കണക്കിലേക്ക്..

dd

തിരുവനന്തപുരം: മിൽമ കവർ പാൽ വില ലിറ്ററിന് 48 രൂപ വരെയുണ്ടെങ്കിലും ക്ഷീര കർഷകന് കിട്ടുന്നത് ശരാശരി 37 രൂപ. വർദ്ധിച്ച ഉത്പാദനച്ചെലവുമായി താരതമ്യപ്പെടുത്തുമ്പോൾ നഷ്ടക്കച്ചവടം. കാലിത്തീറ്റ വില വർദ്ധന, പച്ചപ്പുല്ലിന്റെ കുറവ്, വയ്ക്കോലിന്റെ വില വർദ്ധന തുടങ്ങി നിരവധി പ്രതിസന്ധികൾ മൂലം നടുവൊടിഞ്ഞ നിലയിലാണ് ക്ഷീര കർഷകർ. പ്രതിസന്ധി പരിഹരിക്കാൻ കാലിത്തീറ്റ വില വർദ്ധന നിയന്ത്രിക്കാതെ കഴിയില്ലെന്ന് കർഷകർ പറയുന്നു.

പാലിന്റെ ഗുണനിലവാരം പരിശോധിച്ച് വില നൽകുന്നതിനുള്ള ചാർട്ടനുസരിച്ച് കവർ പാലിന് ഈടാക്കുന്നതിനെക്കാൾ ഇരുപത് ശതമാനം വരെ കുറഞ്ഞ തുകയാണ് ക്ഷീരസംഘങ്ങളിൽ നിന്ന് കർഷകന് ലഭിക്കുന്നത്. മിൽമയുടെ കണക്കനുസരിച്ച് കൊഴുപ്പിന്റെ അളവ് 3.7 മില്ലി ലിറ്ററും ഖരപദാർത്ഥങ്ങളുടെ അളവ് (എസ്.എൻ.എഫ്) 8.5 മില്ലി ലിറ്ററുമുള്ള പാലിന് കർഷകന് കിട്ടുന്നത് ഒരു ലിറ്ററിന് 37 രൂപ 21 പൈസയാണ്. ബഹുഭൂരിപക്ഷം കർഷകർക്കും ഇതേ നിലവാരത്തിലുള്ള പാലാണ് ലഭിക്കുന്നത്. കൊഴുപ്പോ എസ്.എൻ.എഫോ അല്പം കൂടിയാലും 39 രൂപയ്ക്കപ്പുറം കിട്ടില്ല.

പിണ്ണാക്കിനും തീറ്റയ്ക്കും കഴിഞ്ഞ മാസങ്ങളിലുണ്ടായ ഭീമമായ വർദ്ധന കണക്കിലെടുക്കുമ്പോൾ പശുവളർത്തൽ കൊണ്ട് കാര്യമായ നേട്ടമില്ലെന്ന് ക്ഷീര സംഘം പ്രതിനിധികളും പറയുന്നു. സർക്കാർ സ്ഥാപനങ്ങളായ കേരള ഫീഡ്‌സിന്റെയും മിൽമയുടെയും തീറ്റവിലയും കൂടുതലാണ്. കേരള ഫീഡ്സ് അടക്കമുള്ള സ്ഥാപനങ്ങൾ ചോളത്തിനും എണ്ണ നീക്കിയ തവിടിനും വേണ്ടി അന്യ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. വില കുറഞ്ഞിരിക്കുമ്പോൾ ഇവ വലിയ അളവിൽ സംഭരിച്ച് കേടുകൂടാതെ സൂക്ഷിക്കാൻ ഗോഡൗൺ സംഭരണ കേന്ദ്രങ്ങൾ സർക്കാർ ഒരുക്കാത്തതാണ് തീറ്റ വില ഇടക്കിടെ വില വർദ്ധിക്കുന്നതിന് കാരണമാകുന്നത് .


മിൽമ കവർ പാലിന് ലിറ്ററിന് വില - 48 രൂപ
കർഷകന് ലഭിക്കുന്നത് - ശരാശരി 37 രൂപ

തീറ്റയുടെ വില വർദ്ധന - ചാക്കൊന്നിന് 100 - 130 രൂപ വരെ

വയ്ക്കോലും കിട്ടാനില്ല

പാലിന് കുറഞ്ഞ വിലയാണ് കിട്ടുന്നതെങ്കിലും ഉരുക്കൾക്കുള്ള തീറ്റ നൽകാതിരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ. വേനൽ തുടങ്ങിയതോടെ പച്ചപ്പുല്ല് കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഇതോടെ പാൽ ഉത്പാദനവും കുറഞ്ഞു. വൈക്കോലിന് വില കൂടിയതോടെ പ്രതിസന്ധി കൂടി. ഇന്ധനവിലയുടെ വർദ്ധനവാണ് വൈക്കോലിന് വില കൂടാൻ കാരണമായത്. ഒരു കെട്ട് വൈക്കോലിന് 10 രൂപ മുതൽ 15 രൂപ വരെയാണ് വില കൂടിയത്. കനത്ത മഴയിൽ തമിഴ്നാട്ടിൽ വൈക്കോൽ വ്യാപകമായി നശിച്ചതുകാരണം വൈക്കോൽ കിട്ടാനില്ലാത്ത സ്ഥിതിയാണ്.

കാലിത്തീറ്റയ്ക്കും വില കൂടി

എള്ളിൻപിണ്ണാക്ക്, പരുത്തിപ്പിണ്ണാക്ക്, പരുത്തിക്കുരു, തവിട് എന്നിവയ്ക്കും വില കൂടുകയാണ്. സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റയ്‌ക്ക് 100 -130 രൂപയിലധികം വില വർദ്ധനവുണ്ട്. ചോളം, തവിട് എന്നിവയുടെ ക്ഷാമമാണ് തീറ്റവില കൂടാൻ കാരണമായി പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.