ന്യൂഡൽഹി: അരുണാചൽപ്രദേശ് അതിർത്തിയിൽ കാണാതായ 17 കാരനെ കണ്ടെത്തിയതായി ചൈന. കുട്ടിയെ തിരിച്ചയക്കുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുകയാണെന്നും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) ഇന്ത്യൻ സൈന്യത്തെ അറിയിച്ചു.
അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ 17 കാരനെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് ചൈനീസ് സൈന്യം അറിയിച്ചതായി ലെഫ്റ്റനന്റ് കേണൽ ഹർഷവർദ്ധൻ പാണ്ഡെ വ്യക്തമാക്കി. അരുണാചൽ പ്രദേശിലെ അപ്പർ സിയാങ് ജില്ലയിലെ സിഡോ ഗ്രാമവാസിയാണ് കൗമാരക്കാരൻ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഈ ആഴ്ച ആദ്യം പിഎൽഎ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി ആരോപണം ഉയർന്നിരുന്നു. സംഭവം നടക്കുമ്പോൾ ഈ 17 കാരനും മറ്റു ചിലരും ചേർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി പ്രദേശത്ത് മൃഗങ്ങളെ വേട്ടയാടുകയായിരുന്നെന്നും ജില്ലാ അധികൃതർ പറഞ്ഞു.